Followers

26.7.15

അന്നും ഇന്നും


അന്ന് , നിന്റെ മിഴികളില്‍ നീ ഒളിച്ചു വെച്ചത്
പ്രണയത്തിന്റെ വിടരാത്ത മലരുകളായിരിന്നു
നിന്റെ മൊഴികളില്‍ നീ അടച്ചു പിടിച്ചത്
ഹൃദയത്തിന്റെ തുറക്കാത്ത വാതിലുകാളായിരിന്നു,
കണ്ണീരില്‍ കുതിര്‍ന്ന് കാലം കടന്നു പോയപ്പോള്‍
നാം തിരിച്ചറിഞ്ഞത് എവിടെയോ നമുക്ക് നഷ്ട്ടപെട്ട
സുന്ദര മുഹൂര്‍ത്തങ്ങളായിരിന്നു .
ഇന്ന് , ഓര്‍മകളുടെ ഭാരം കൊണ്ട് നീലിച്ച മനസിനെ
ഞാന്‍ സൂക്ഷിച്ച് വെക്കാം ,
ഒരിക്കല്‍ കൂടി ആ ഹൃദയം തുറക്കുന്നതും കാത്ത്

നെടുവീര്‍പ്പ്

ഒരു തിരിച്ചു പോക്ക് സദ്യമല്ല എന്നറിയാം എങ്കിലും നിന്റെ ഓര്‍മകളില്‍ ഇങ്ങനെ ലയിച്ച് കഴിയണം . നഷ്ട്ടങ്ങളുടെ കണക്കെടുപ്പിലൂടെ അല്ല നമുക്കായി മാത്രം ലഭിച്ച നിമിഷങ്ങളുടെ ഓര്‍മകളിലൂടെ ആണ് ഇന്നെന്റെ ചിന്തകള്‍, ഹൃദയബന്ധങ്ങളുടെ അതിര്‍വരമ്പുകളിലൂടെ നാം കൈകോര്‍ത്തു നടന്നിരുന്നതെപ്പോഴോ പിടിവിട്ടു ഇരു ദിശയിലേക്കു മാറിയതെന്തിനോ വിധിയെന്ന വിത്തിന്റെ ചവര്‍പ്പ് നുകരാനായിരുന്നെന്നു തോന്നുന്നു. ചികഞ്ഞെടുത്തിരുന്ന ഓര്‍മകളേക്കാള്‍ ഇന്നെനിക്കു ജീവനേകുന്നത് തിരികെ ലഭിച്ച നഷ്ട്ട പ്രണയത്തിന്റെ കുപ്പിവളപോട്ടുകളാണ്. ബാല്യത്തില്‍ വിവിധ നിറങ്ങളില്‍ വളപൊട്ടുകള്‍ കൂട്ടിവെച്ച എന്റെ ഹൃദയത്തിന്റെ നിഷ്കളങ്കത ഇന്ന് നിന്റെ വാക്കുകളാല്‍ ഒഴുകിവരുന്ന പ്രണയത്തിന്റെ വര്‍ണ്ണ പൊട്ടുകളായി ഞാന്‍ സൂക്ഷിച്ച് വെക്കാം. തുന്നി കൂട്ടിയ പട്ടുറുമാലുപോലെ ഞാന്‍ എന്റെ നെഞ്ചിലേക്ക് ചേര്‍ത്തു വെക്കാം , ഒടിവില്‍ ഒരു നൂലിഴയാല്‍ വലിച്ചെടുത്തു അകലേക്ക്‌ നടന്നകലില്ല എന്നോരുറപ്പ് മാത്രം മതി എനിക്ക്. അടുക്കാനാകില്ലങ്കിലും അകലാന്‍ തുനിയതിരിക്കാമല്ലോ ...

നിറമുള്ള സ്വപ്‌നങ്ങള്‍


നിറമുള്ള സ്വപ്‌നങ്ങള്‍
നഷ്ട്ടങ്ങളുടെ കണക്ക്
പുസ്തകത്തില്‍ നീ 
എഴുതിചേര്‍ത്തിരുന്ന ചില
വരികളായിരുന്നേക്കാം ഞാന്‍,
കാലങ്ങള്‍ക്കിപ്പുറം
കനല്‍ പേറുന്ന മനസ്സിലെ
ഒരിക്കലും അണയാത്ത
തീ കനലായി മാറിയേക്കാം.
ഓര്‍മകളുടെ തിരയിളക്കത്തില്‍
ഉലയുന്ന മനസ്സുമായി
നീ കരതേടുന്നുണ്ടാവാം
ഉള്ളു പിടപ്പിച്ചു
നീ തിരിച്ചറിയാതെ പോയത്
എന്റെ സ്നേഹമായിരുന്നില്ല
ചേര്‍ന്നിരുന്നു കണ്ടിരുന്ന
നിറമുള്ള സ്വപ്നങ്ങളായിരിന്നു.


ഞാനും എഴുതി ചേര്‍ത്തിട്ടുണ്ട്
നിറങ്ങള്‍ മായ്ഞ്ഞ്
തേങ്ങലുകളാല്‍ അലങ്കരിച്ച
ഇരുണ്ട ദിനരത്രികളെ,
അന്ന് പിണങ്ങി നിന്നിരുന്ന
ഉറക്കമെന്ന വിരുന്നുകാരനെ,
ചുരുണ്ട് കൂടി കിടന്നിരുന്നപ്പോള്‍
ചുരുട്ടിയ കയ്ക്കുള്ളില്‍
പൊടിഞ്ഞ വിയര്‍പ്പുകണങ്ങളെ,
നീ ഏറെ ഇഷ്ട്ടപെട്ടിരുന്ന കവിളുകളെ
തലോടി ഒഴുകിയിരുന്ന
കണ്ണുനീര്‍ തുള്ളികളെ,
പിടഞ്ഞു മിടിചിരുന്ന
ഹൃദയത്തിന്റെ വിങ്ങലുകളെ,

എഴുതി തീര്‍ത്ത്‌ ഞാനെന്റെ
മനസിന്റെ മച്ചില്‍ സൂക്ഷിക്കാം,
ഒരിക്കല്‍ നീ അണയുമ്പോള്‍
കണക്ക് പറഞ്ഞ് നിരത്താനല്ല
അത് വരേയ്ക്കും നിന്റെ ഓര്‍മകളുമായി
എനിക്ക് കൂട്ട് കൂടാന്‍
പുഞ്ചിരി മായ്ച്ചു വഴക്ക് കൂടാന്‍
മുഖം കറുപ്പിച്ചു പിണക്കം നടിക്കാന്‍
ഒരിക്കല്‍ കൂടി ....
ഒരിക്കല്‍ കൂടി നാം കണ്ട
നിറമുള്ള സ്വപ്ങ്ങളെ താലോലിക്കാന്‍

31.5.15

ലോകം കേള്‍ക്കാത്ത നിലവിളികള്‍


അവിടെ ഒരു കൂട്ടം മനുഷ്യര്‍
പിടഞ്ഞു മരിക്കുന്നുണ്ട്
കറുത്ത പുകകള്‍ക്കൊപ്പം
കരിഞ്ഞ ശരീരങ്ങളുടെ
രൂക്ഷ ഗന്ധമുയരുന്നുണ്ട്,
പിച്ചി ചീന്തിയ മേനികളില്‍ നിന്നും
മുറിച്ചെടുത്ത കല്ലിച്ച മാറിടം
ഒരു കുഞ്ഞു ചുണ്ടിനെ കാത്തിരിപ്പുണ്ട്‌ , 
ഒന്ന് ഉറക്കെ കരയാനാവാതെ
ജീവന്‍ വെടിഞ്ഞ
ശരീരങ്ങളുടെ തേങ്ങലുകള്‍
കരിപുരണ്ട ഇലകള്‍ക്ക്
മറവില്‍ ഒളിഞ്ഞിരിപ്പുണ്ട്,
ജീവന്‍ വെടിഞ്ഞുപോയിട്ടും
കൊത്തി മുറിക്കപെടുന്ന
നഗ്നമേനികളില്‍ നിന്ന്
ഒഴുകി ഒലിക്കാന്‍
രക്തം മടിച്ചു നില്‍പ്പുണ്ട്,
കരഞ്ഞു കലങ്ങിയ കണ്ണുകളില്‍
ഭീതിയുടെ തിളക്കവുമായി
മറ്റൊരു കൂട്ടം നമുക്ക് നേരെ
പ്രതീക്ഷയുടെ  കൈകള്‍ നീട്ടുന്നുണ്ട്.
നാമോ ? .....
ലോകം കേള്‍ക്കാത്ത നിലവിളികളില്‍
വിറങ്ങലിച്ച മനസുമായി
നിസഹായരായി എന്തോ
പിറുപിറുക്കുന്നുണ്ട്. 
-----------------------------------------------------------------
ഫാഇസ് കിഴക്കേതില്‍

2.11.14

വയനാടൻ യാത്ര

വീണ്ടും ഒരു വയനാടന്‍ യാത്ര
-------------------------------------------
വയനാട് , ഓരോ തവണയും മുഴുവനാക്കാതെ തിരികെ പോരാറുള്ള വയനാട്ടിലേക്ക് ഇത്തവണയും ഒന്ന് പോയി. ഇത്തവണ എല്ലാം ഓടി എത്തണം എന്ന ഞങ്ങളുടെ ആഗ്രഹം വീണ്ടും സ്വപ്നങ്ങളായി അവശേഷിക്കുകയാണ് ഉണ്ടായത്. മറ്റു ടൂറിസ്റ്റ് സ്ഥലങ്ങളില്‍ നിന്നും വിപരീതമായി ഒരു ലക്ഷ്യ സ്ഥാനത്ത് നിന്നും മറ്റൊരിടത്തേക്ക് കുറഞ്ഞത്‌ 15 km ദൂരം എങ്കിലും കാണും മാത്രമല്ല എല്ലാം വേറെ വേറെ വഴികള്‍ കൂടി ആണ്. അത് കൊണ്ട് തന്നെ എല്ലാം ഒറ്റ ദിവസം ഓടി എത്തുക എന്നത് ഒരു അതി മോഹം തന്നെയാണ്.
എന്തായാലും ഞാനും മറ്റു അഞ്ചു സുഹൃത്തുക്കളും കൂടി ഒരു 6 മണിയോട് കൂടി യാത്ര പുറപെട്ടു, വഴിയില്‍ നിന്ന് നല്ല മത്തി കറിയും ദോശയും പൊറോട്ടയും കയറ്റി വിശപ്പിന്റെ വിളിക്ക് അറുതി വരുത്തി, നേരം 8.30 നോട് കൂടി അടിവാരത്തു എത്തി, കുറച്ചു ഫ്രൂട്സും  വാങ്ങി ചുരത്തിലോട്ടു . ആദ്യ വളവു തിരിഞ്ഞപ്പോള്‍ തന്നെ ഞാന്‍ കാര്‍ സൈഡ് ആക്കി ഒതുക്കി , സൈഡ് ആക്കിയതും സംസാരത്തില്‍ മുഴുകിയിരുന്ന കൂട്ടുകാര്‍ കണ്ണുകള്‍ പുറത്തോട്ടു പായിച്ചു, നിര നിരയായി നിരത്തി വെച്ച ചില്ല് ഭരണികളില്‍ ഞങ്ങളെ നോക്കി കൊണ്ട് മാങ്ങയും ക്യാരറ്റും നെല്ലിക്കയും ബീട്രൂട്ടും പൈനാപ്പിളും അങ്ങനെ എന്തെല്ലാമോക്കെയോ . എല്ലാവരും ചാടി ഇറങ്ങി അവരവര്‍ക്ക് വേണ്ടത് എടുത്തു കഴിക്കാന്‍ തുടങ്ങി. നല്ല പാകമായ നെല്ലിക്ക സുര്‍ക്കയും ഉപ്പും പിന്നെ വയനാട്ടിലെ നല്ല കാ‍ന്താരി മുളകും ചേര്‍ത്ത ലായനിയില്‍ കിടക്കുന്നതില്‍ നിന്ന് നല്ല ഒരെണ്ണം എടുത്തു ഞാന്‍ കടിച്ചു , വായിലെ ഏതോ കോണില്‍ നിന്നും ഉറവ പൊട്ടി ഒഴുകിയപോലെ ആ രുചി ഞാന്‍ അതിനോടൊപ്പം നുണഞ്ഞു. വഴിയില്‍ നിന്ന് കഴിക്കാന്‍ രണ്ടെണ്ണം അതികം കരുതാനും മറന്നില്ല . ബാറ്ററി വാട്ടറും മറ്റും ചേര്‍ത്ത് ഉണ്ടാക്കുന്ന ഇവ നല്ലതല്ല എന്ന് നമ്മള്‍ പഠിച്ചാലും അവ കണ്ടാല്‍ വായിലൂടെ ഓടുന്ന കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ സ്ഥലമില്ലാതെ വരും എന്നതാണ് പ്രശ്നം.
ചുരം കയറി പോകുന്നിടക്ക് ഒറ്റയായും കൂട്ടമായും കുടുംബമായും നിന്നിരുന്ന കുരങ്ങുകള്‍ എന്നത്തെയും പോലെ നല്ല കാഴ്ചയായിരിന്നു . ബിസ്കറ്റും മറ്റും കുരങ്ങുകള്‍ക്ക് റോട്ടിലേക്ക് എറിഞ്ഞു കൊടുക്കുന്ന ചില കാഴ്ചകള്‍ കണ്ട് , കൊടുക്കുന്നു എങ്കില്‍ അരികിലേക്ക്  ഇട്ടു കൊടുക്കുക എന്നല്ലാതെ റോഡിലേക്ക് എറിയുമ്പോള്‍ അവ എടുക്കാനായി റോഡില്‍ കയറുമ്പോള്‍ വാഹനങ്ങള്‍ തട്ടി പലതും ചത്തു പോകുന്നു, ഒന്ന് ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന ഒന്നാണിത്.
സമയം പത്തോട് കൂടി ഞങ്ങള്‍ പൂക്കോട് തടാകത്തിനടുത്തെത്തി, പ്രവേശന ടിക്കട്റ്റ് എടുക്കുമ്പോള്‍ അവിടെ അട്ടകള്‍ ഉണ്ട് ശ്രദ്ധിക്കുക എന്ന ബോര്‍ഡ് കാണാന്‍ ഇടയായി, പിന്നീട് കുറച്ചു സമയത്തേക്ക് ഞങ്ങള്‍ അട്ടകളെ സൂഷ്മമായി നിരീക്ഷിക്കുകയായിരിന്നു, ഒരു മുന്‍കരുതലായി കാറില്‍ ഉണ്ടായിരുന്ന സിഗരറ്റ് ലാംബ് എടുക്കുകയും ചെയ്തു. വാല്‍പാറ  ട്രിപ്പില്‍ പാരയായ അട്ടകളെ ഒന്ന് സൂക്ഷിക്കാതിരിക്കുക എങ്ങെനെ ?
അവിടെ നിന്നും 3 പെടല്‍ ബോട്ടുകള്‍ എടുത്തു ഞങ്ങള്‍ തടാകത്തിലൂടെ ചുറ്റി , കാലങ്ങള്‍ എത്ര കഴിഞ്ഞാലും തടാകത്തില്‍ കൂടി വരുന്ന പായലുകള്‍ അല്ലാതെ വേറെ ഒരു മാറ്റവും എന്റെ ശ്രദ്ധയില്‍ പെട്ടില്ല , 20 മിനുറ്റ് തികച്ചു തിരികെ പോരുംബോഴേക്കും അല്പം ക്ഷീണമൊക്കെ ആയി തുടങ്ങിയിരിന്നു, തലേ ദിവസം പെയ്ത മഴയുടെ ഒരു ലക്ഷണവും ഇല്ലാതെ ജ്വലിച്ചു നില്‍ക്കുന്ന സൂര്യന്റെ ചൂട്  ചെറുതായി വന്നു തുടങ്ങിയിരിക്കുന്നു. അവിടം വിടുന്നതിനു മുന്നേ ഓരോ ഐസ്ക്രീമും അകത്താക്കി.
അടുത്ത ലക്‌ഷ്യം ബാണാസുര ഡാമോ സൂചിപ്പാറയോ ! കുളിക്കാനുള്ള മുന്‍കരുതലുകള്‍ നേരെത്തെ എടുത്തിരുന്നതിനാല്‍ സൂചിപ്പാറ പോകാം എന്ന തീരുമാനത്തില്‍ എത്തി ഞങ്ങള്‍ . സൂചിപ്പാറയിലേക്ക് എന്റെ ആദ്യത്തെ പോക്കും ആയിരിന്നു. വ്യക്തമായ ദിശ കാണിക്കുന്ന ബോര്‍ഡുകള്‍ ഇല്ലാത്തത് ശ്രദ്ധയില്‍ പെട്ടു , നിരന്തരം നിര്‍ത്തി ചോദിച്ചു പോകേണ്ട ഒരു അവസ്ഥ . ഒടുവില്‍ സൂചിപാറ വാട്ടര്‍ഫാള്‍സ് എന്ന ബോര്‍ഡ് കണ്ട് സായൂജ്യമടയാനായി. മോന്നോട്ടുള്ള റോഡിന്റെ അവസ്ഥ കണ്ടപ്പോള്‍ അരികിലായി നിര്‍ത്തിയ കാറുകള്‍ക്കിടയില്‍ ഞങ്ങള്‍ ഒരു സ്ഥലം കണ്ടെത്തി കാര്‍ പാര്‍ക്ക് ചെയ്തു. നേരെത്തെ കരുതിയിരുന്ന വസ്ത്രങ്ങള്‍ മാറി മുന്നോട്ടു നടന്നു. നടന്നു , ഞങ്ങളെ കണ്ടിട്ടാണോ എന്നറിയില്ല പിറകെ വന്നിരുന്നവരും സൈഡ് ആക്കി കൂടെ വരുന്നത് കണ്ട് . നടന്നു തുടങ്ങിയപ്പോഴാണ് ഇത്ര മുന്നേ പാര്‍ക്ക്‌ ചെയെണ്ടിയിരുന്നില്ല എന്നാ ചിന്ത വന്നു തുടങ്ങിയത് എന്നാല്‍ അപ്പോള്‍ ഞങ്ങളെ പാസ് ചെയ്തു പോയ സ്വിഫ്റ്റ് കാറിന്റെ അടി ഗട്ടറില്‍ തട്ടി ഉയര്‍ന്ന ആ സൌണ്ട് കേട്ടപ്പോള്‍ ആ ചിന്തയെ ഞാന്‍ ചന്ദ്രനിലേക്ക് പറത്തി വിട്ടു.
ഏകദേശം അര കിലോമീറ്റര്‍ നടന്നു കാണും ടിക്കറ്റ് കൌണ്ടറില്‍ എത്താന്‍. അതിനു തൊട്ടു മുന്പായി സോള്‍ ഓഫ് കേരള എന്ന് പറയുന്ന കാപ്പിയുടെയും മറ്റും വേരുകള്‍ ഉപയോഗിച്ച് കടഞ്ഞു മിനുക്കി എടുത്ത രൂപങ്ങള്‍ നിരത്തി വെച്ച കടകള്‍ കാണാം, ചില വിദേശികള്‍ അവയ്ക്ക് വിലപെശുന്നതും കാണാന്‍ ഇടയായി. ഞങ്ങളുടെ കണ്ണുകള്‍ ഉടക്കിയത് കുപ്പിയില്‍ നിറചു വെച്ച മോരില്‍ ആണ് ഓരോ ഗ്ലാസ്‌ മോരും അകത്താക്കി ഞങ്ങള്‍ വെള്ളച്ചാട്ടത്തിലേക്ക് നടന്നു . കാടിന് നടുവിലൂടെ മണ്ണ് വിരിച്ച പാതയിലൂടെ ഞങ്ങള്‍ നടന്നു. കുറച്ചു ദൂരം പിന്നിടപ്പോള്‍ കല്ലുകള്‍ വിരിച്ച പാതയായി ഏകദേശം എത്താറായി എന്ന് കരുതിയ ഞങ്ങള്‍ക്ക് തെറ്റി, വളവുകള്‍ കഴിഞ്ഞു ഞങ്ങള്‍ എത്തിയത് താഴോട്ട് ഇറങ്ങി പോകുന്ന കല്പടവുകള്‍ക്ക് മുന്നില്‍, ഇടയ്ക്കിടെ ഓരോ ഫോട്ടോകള്‍ എടുത്തു ഞങ്ങള്‍ പടവുകള്‍ ഇറങ്ങി താഴോട്ട പോയി കൊണ്ടിരിന്നു. ഇപ്പോള്‍ പാറയില്‍ തട്ടി തെറിച്ചു പോകുന്ന വെള്ളത്തിന്റെ ശബ്ദം ഞങ്ങള്‍ക്ക് കേള്‍ക്കാം. വാടിയ മുഖങ്ങളില്‍ വീണ്ടും പ്രസരിപ്പ് തെളിഞ്ഞു തുടങ്ങി , ഊട് വഴികളിലൂടെ ഞങ്ങള്‍ മുന്നോട്ടു നീങ്ങി . ദാ അവിടെ ഉച്ചിയില്‍ നിന്നും വെള്ള പാലുറവ താഴേക്കു പതിക്കുന്നു. ഞങ്ങളുടെ വേഗത കൂടി എങ്കിലും തിരക്ക് കാരണം ക്ഷമിക്കേണ്ടി വന്നു, ബീവരെജിനു മുന്നിലെ നീണ്ട ക്യൂ പോലെ വെള്ളച്ചാട്ടത്തിലേക്ക് പോകാനുള്ളവരുടെ നീണ്ട ക്യൂ, പാറകളുടെ മുകളില്‍ നിന്നും ഇറങ്ങുന്നിടത്തു ചെറിയ കൊണിയിലൂടെ ആളുകള്‍ പതിയെ ഇറങ്ങുന്നതാണ് ഈ നീണ്ട ക്യൂക് കാരണം. ഞങ്ങളുടെ ഊഴം എത്തിയപ്പോള്‍ മനസ്സിലായി ഇതത്ര എളുപ്പമല്ല എന്നത്. പല സ്റെപ്പുകളും ദ്രവിച്ചു പോയിരിക്കുന്നു. വെള്ളച്ചാട്ടത്തിനു അടിയില്‍ എത്തിയതും ഞങ്ങള്‍ നനഞ്ഞു കഴിഞ്ഞിരിന്നു. തട്ടി തെറിച്ചു വരുന്ന വെള്ളത്തുള്ളികള്‍ കൊണ്ട് പെട്ടന്ന് തന്നെ നനയും. സമയം 12 ആയി എങ്കിലും ഇപ്പോള്‍ നല്ല തണുപ്പാണ്. വെള്ളത്തിലോട്ട് കാലെടുത്തു വെച്ചതും ഒടുക്കത്തെ തണുപ്പ്. പതിയെ പതിയെ തണുപ്പ ഞങ്ങള്‍ക്കും കൂസലില്ലാതെ ആയി , പാട്ടും കൂക്കലും ആയി ഒരുപാട് പേര്‍, കോളേജ്, ഫാമിലി തുടങ്ങി പല പല ഗ്രൂപ്പുകളായി വന്ന ഒട്ടനവതി പേര്‍, തമിഴ്നാടും കര്‍ണാടകയും ഡല്‍ഹിയും ആ കൂട്ടത്തില്‍ ഉണ്ട്. അതിര്‍ വരമ്പുകള്‍ ലങ്കിച്ച്‌ പോകുന്നവരെ നോക്കുവാനായി 4 സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഉണ്ട് അവിടെ , അവരുടെ വിസിലുകള്‍ ഇടതടവില്ലാതെ ചിലച്ചു കൊണ്ടിരിക്കുന്നു. അകത്തും വെള്ളം പുറത്തും വെള്ളം ആയാല്‍ പിന്നെ എങ്ങെനെ ചിലക്കാതിരിക്കും അല്ലെ ?
വെള്ളത്തില്‍ കിടന്നു സമയം പോയതറിഞ്ഞില്ല ഇടയ്ക്കു കയ്യില്‍ വാച്ച് കെട്ടി വെള്ളത്തില്‍ ഇറങ്ങിയ ഒരാളോട് സമയം ചോദിച്ചപ്പോള്‍ 3 മണി , ഉടനെ അവിടെന്നു കയറി, തണുത്തുറഞ്ഞ വെള്ളം ഉറ്റി വീഴുന്ന കാലുകളുമായി തിരികെയുള്ള യാത്ര അതാണ്‌ സഹിക്കാന്‍ വയ്യാത്തെ  ഏകദേശം ഒരു കിലോമീറ്ററില്‍ അതികം അതില്‍ എണ്ണാന്‍ മറന്ന സ്റെപ്പുകളും , ഒടുവില്‍ കാറില്‍ എത്തി ഡ്രസ്സ്‌ മാറ്റിയപ്പോഴെക്ക് സമയം 3.40 അപ്പോഴാണ്‌ അടുത്ത വിളി വരുന്നത് വിശപ്പിന്റെ . ഉള്ള ഫ്രൂറ്സും മറ്റും അകത്താക്കി ഒരു ഹോട്ടല്‍ അന്വഷിക്കാന്‍ പുറപെട്ടു. അതിനു കൂടെ ഒരു തീരുമാനവും ഇനി അടുത്ത ഒരു ലക്ഷ്യത്തിലേക്ക് പോകാനുള്ള ടൈം ഇല്ല , ഇടക്കല്‍ ഗുഹയും ബാണാസുര ഡാമും ഇനി അടുത്ത വരവില്‍ , വൈകീട്ട് ഒരു തട്ട് കടയില്‍ നിന്ന് ദോശയും ചട്ടിണിയും കഴിച്ചു തിരികെ ചായതോട്ടത്തിനു അരികിലൂടെ പോരുമ്പോള്‍ ഇനി അടുത്ത യാത്ര എന്ന് അന്ന ചിന്തയിലായിരിന്നു ഞാന്‍ . പൂര്‍ത്തിയാകാതെ മറ്റൊരു വയനാടന്‍ യാത്ര കൂടി . 
ഫാഇസ് കിഴക്കേതില്‍

9.4.14

ഫുട്ബാൾ എഴുത്ത്


കണക്ക് തീര്‍ത്ത്‌ ചെല്‍സി 

ചാമ്പ്യന്‍സ് ലീഗ് സെമിയില്‍


 

വിമര്‍ശകരുടെ വാ അടപ്പിച്ചു നീലപ്പട ചാമ്പ്യന്‍സ് ലീഗിന്റെ സെമിയിലേക്ക് . ചെല്‍സി ആരാധകരുടെ വിശ്വാസം കാത്ത് കൊണ്ടാണ് ജോസ് മൌറിന്നോ എന്ന തന്ത്ര ശാലിയുടെ കുട്ടികള്‍ പച്ച വിരിച്ച ബ്രിഡ്ജില്‍ ഇറങ്ങിയത്‌.. .., .  പി എസ ജി ക്കെതിരെ അവരുടെ നാട്ടില്‍ നടന്ന ഒന്നാം പാതത്തില്‍ പൊരുതി കളിച്ചെങ്കിലും 3-1 എന്നാ സ്കോറിന് തോല്‍വി എറ്റു  വാങ്ങിയാണ് മടങ്ങിയത്. സെമിയില്‍ കടക്കണമെങ്കില്‍ രണ്ടു ഗോളിന്റെ വിജയം അനിവാര്യമായിരുന്ന ചെല്‍സി  ശ്രൂലെന്റെയും ഡെബ ബാ യുടെയും ഗോളില്‍ പി എസ ജിയെ 2-0 എന്നാ സ്കോറിന് തകര്‍ക്കുകയും എവേ ഗോളിന്റെ ആനുകൂല്യത്തില്‍ സെമിയില്‍ പ്രവേശിക്കുകയും ചെയ്തു.

ടോറസിന്  പകരം പരിക്ക് മാറി തിരിച്ചു വന്ന ഏറ്റുവിനെ ആക്രമണ ചുമതല എല്പിച്ചാണ് നീല പട കളത്തില്‍ ഇറങ്ങിയത്‌ . മറുഭാഗത്ത് പി എസ ജി യുടെ കുന്തമുന ഇബ്രഹമിവിച് പരിക്ക് കാരണം പുറത്തിരുത്തിയാണ് ഇറങ്ങിയത്‌.  പതിയെ തുടങ്ങിയ ചെല്‍സിയില്‍ ഓസ്കാര്‍ ഗ്രൌണ്ടിന്റെ ഇടതു സൈഡിലൂടെ നടത്തിയ മുന്നേറ്റം ബോക്സില്‍ നിന്നും എടൂവിനു കൈമാറി എറ്റൂവിന്റെ ഷൂട്ട്‌ കോര്‍ണര്‍ ആവുമ്പോള്‍ സമയം  ഒന്‍പത് മിനുറ്റ് . പതിമൂന്നാം മിനുട്ടില്‍ പി എസ ജിയുടെ ഗോളിക്കുള്ള ബാക്ക് പാസ്സിന് ഓടിയടുത്ത ഏറ്റു ഗോളിന് അടുത്തെത്തിയെങ്കിലും ഗോളിയെ ഫൌള്‍ ചെയ്തതിനു റഫറി ഫൌള്‍ വിളിച്ചു. പതിനാലാം മിനുട്ടില്‍ പി എസ ഗിയുടെ കരുത്തുറ്റ മുന്നേറ്റം ബോക്സിലേക്ക് കവനിയുടെ കാലില്‍ എത്തുന്നതിനു മുന്നേ ചെക്ക് തട്ടി അകറ്റി. കളി മുന്നോട്ടു പോയി കൊണ്ടിരിക്കെ ചെല്‍സി ആരാധകരെ ഞെട്ടിച്ചു  കൊണ്ട് മൌറിന്നോ ആദ്യ മാറ്റം വരുത്തി. പരിക്കുമായി ബുദ്ധിമുട്ടിയ ചെല്‍സി ആക്രമണത്തിന്റെ കുന്തമുന ഹസാഡിനെ  വലിച്ചു സ്കുരലിനെ കളത്തില്‍ ഇറക്കി. ഇരുപത്തി രണ്ടാം മിനുട്ടില്‍ ലുകസിന്റെ മുന്നേറ്റം പരുക്കനായി തടഞ്ഞ വില്ല്യന്‍ കളിയിലെ ആദ്യ മഞ്ഞ കാര്‍ഡു കണ്ടു. ബോക്സിനു പുറത്തു നിന്നും കാവാനി എടുത്ത ഫ്രീ കിക്ക്  പ്രതിരോത മതില്‍ ഭേതിക്കനായില്ല . ഇരുപെത്തിയെട്ടാം മിനുട്ടില്‍ ബോക്സിനു ഇടത്തെ സൈഡില്‍ നിന്നും ചെല്‍സിക്ക് അനുകൂലമായി ഫ്രീകിക്ക് . ലാംപാര്‍ഡ് എടുത്ത കിക്ക് പ്രതിരോത മതിലില്‍ തട്ടി തിരിഞ്ഞു പോസ്റ്റിലേക്ക് പോയങ്ങിലും പി എസ ജി ഗോളി മുഴു നീളെ പറന്നു തട്ടിയകറ്റി . മുപ്പതാം മിനുട്ടില്‍ ലൂയിസിന്റെ ഷോട്ട് ഗോളി കയ്യിലോതുക്കി . തൊട്ടടുത്ത നിമിഷത്തില്‍ ചെല്‍സി  നടത്തിയ ആക്രമണം പി എസ ജിയുടെ വലത്തെ മൂലയില്‍  ത്രോവില്‍ അവസാനിച്ചു . ഇവാനോവിക് ബോക്സിലേക്ക് എറിഞ്ഞു കൊടുത്ത പന്ത് ലൂയിസ് തലകൊണ്ട് പിറകിലേക്ക് മറിച്ചു  കൊടുത്ത്, കാത്ത് നിന്നിരുന്ന ശ്രൂലിന്റെ  ഞൊടിയിടെ ള്ള ഷോട്ട് പി എസ ജിയുടെ വല കുലുങ്ങുമ്പോള്‍ ഗോളി കാഴ്ചക്കാരനായി നോക്കി നില്‍കേണ്ടി വന്നു. ചാമ്പ്യന്‍സ് ലീഗില്‍ ശ്രൂലിന്റെ ആദ്യ ഗോള്‍ ആഘോഷം ഗ്യാലറിയില്‍ ആഹ്ലാദത്തിന്റെ തിരമാലകളായി. സ്കോര്‍ ചെല്‍സി 1-0 പി എസ ജി (അഗ്ഗ്രി- 2-3 )

മുപ്പത്തി മൂന്നാം മിനുട്ടില്‍ വില്ലിയനിലൂടെ തുടങ്ങിയ മുന്നേറ്റം സ്വീകരിച്ചു ബോക്സില്‍ കടന്ന ശ്രൂരല്‍  വെരട്ടിയുടെ മേല് കൊണ്ട് വീണ പെനാല്‍ടി അപ്പീല്‍ റഫറി അനുവദിച്ചില്ല. കൌന്റെര്‍ അറ്റാക്ക് നടത്തിയ പി എസ ജിയുടെ ഷൂട്ട്‌ ചെക്കിന് മുകളിലൂടെ ഗാലറിയിലേക്ക് പറന്നു .

മുപ്പത്തിയാറാം മിനുട്ടില്‍ പി എസ ജി  ബോക്സിന്റെ ഇടത്തെ മൂലയില്‍ നിന്നും ചെല്‍സിക്ക് അനുകൂലമായി വീണ്ടും ഫ്രീകിക്ക് . ലാംപാര്‍ഡ് എടുത്ത കിക്ക് പോസ്റ്റിനു മുന്നില്‍ പ്രതിരോതത്തില്‍ തട്ടി കാഹിലിന്റെ കാലിലേക്ക് പോസ്റ്റിനു തൊട്ടു മുന്നില്‍ നിന്നുള്ള കാഹിലെ ഷോട്ട് ഗാലറിയിലേക്ക് അകന്നപ്പോള്‍ ഗാലറി മൊത്തം നെടുവീര്‍പ്പുകൊണ്ട് നിശബ്ദമായി .
ആക്രമണങ്ങളും പ്രത്യാക്രമാനങ്ങളും കൊണ്ട് കളി മനോഹരമായികൊണ്ടിരിക്കുമ്പോള്‍ റഫറി ആദ്യ പകുതി അവസാനിച്ചതായി അറിയിച്ചു കൊണ്ട് വിസില്‍  ഊതി .
രണ്ടാം പകുതിയില്‍ പി എസ ജി കരുത്തു തെളിയിക്കാന്‍ ശ്രമം ആരംഭിച്ചു . 49 മിനുട്ടില്‍ നടത്തിയ മുന്നേറ്റം പെനാല്‍ടി അപ്പീല്‍ റഫറി അനുവദിച്ചില്ല , ഉടനെ നടത്തിയ പ്രത്യാക്രമണത്തില്‍ ബോക്സില്‍ നിന്നും വില്ലിയന്‍ നല്‍കിയ പാസ് സ്വീകരിച്ച സ്കുരലിന്റെ ഷോട്ട് ബാറില്‍ തട്ടി തിരിച്ചു വന്നു , ബോക്സിനു പുറത്തു നിന്നിരുന്ന ഏറ്റു ഷൂട്ട്‌ ചെയുന്നതിന് മുന്നേ പറിക്കാന്‍ അടവിലൂടെ പി എസ ജി തടഞ്ഞു . റഫറി ചെല്‍സിക് അനുകൂലമായി ഫ്രീകിക്ക് വിധിച്ചു . ബോക്സിനു തൊട്ടു പുറത്തു നിന്നും ഓസ്കാര്‍ എടുത്ത കിക്ക് പ്രതിരോതവും ഗോളിയെയും കടന്നു പോയെങ്കിലും ബാര്‍ വീണ്ടും ചെല്സിക്കെതിരായി നിന്നു .
55 മിനുട്ടില്‍ ഹറ്റൂടി നടത്തിയ മുന്നേറ്റം ഇവാനോവിക് അപകടകരമായി തടഞ്ഞു ചെറിയ വ്യത്യാസത്തിനു പെനാല്‍ടി ബോക്സിനു പുറത്തുനിന്നും ചെയ്ത ഫൌളിനു റഫറി പി എസ ജി ക്ക് ഫ്രീ കിക്കും ഇവനോവികിനു മഞ്ഞ കാര്‍ഡും നല്‍കി. ലാവസ്സി എടുത്ത മനോഹരമായ കിക്ക് അതിലും മനോഹരമായി ചെക്ക് തട്ടിയകറ്റി. ഇട വേളകളില്‍ ആക്രമണം നടത്തുന്ന പി എസ ജി  58 മിനുട്ടില്‍ കോര്‍ണറില്‍ നിന്നും കാവാനി ചെയ്ത ഹെഡ് ചെറിയ വ്യത്യാസം കൊണ്ട് പുറത്തു പോയി.
66 മിനുട്ടില്‍ മോരീന്നോ രണ്ടാം മാറ്റം വരുത്തി ആദ്യ പകുതിയില്‍ മഞ്ഞ വാങ്ങിയ ലംബര്ടിനെ വലിച്ചു ആക്രമണത്തിനായി ബാ യെ ഇറക്കി . 68 മിനുട്ടില്‍ സ്കുരലിന്റെ ഷോട്ട്  മനോഹരമായി സിരുഗു കയ്യില്‍ ഒതുക്കി .   ഒരു ഗോള്‍ കൂടി സെമിയിലേക്ക് കടക്കാന്‍ ആവശ്യമായ ചെല്‍സി നിരന്തര ആക്രമണങ്ങള്‍ നടത്തിയെങ്കിലും പി എസ ജി പ്രതിരോതവും ബാഗ്യമില്ലയ്മയും ചെല്‍സിക്ക് വിലങ്ങു തടിയായി. പതിയെ പതിയെ പി എസ ജി പ്രതിരോതത്തിലേക്ക് വലിയുന്നതാണ് കണ്ടത് .
72 മിനുട്ടില്‍ പി എസ്  ജി നടത്തിയ പ്രത്യാക്രമണത്തില്‍ ബോക്സില്‍ കയറിയ കവാനിയുടെ ഷോട്ട് നേരിയ വ്യത്യാസത്തിനു ബാറിനു മുകളിലൂടെ പറന്നകന്നു .
75 മിനുട്ടില്‍ മാക്സ് വെല്ലിന്റെയും 76 മിനുട്ടില്‍ കവാനിയുടെയും ഷോട്ട് നേരിയ വ്യത്യാസത്തിനു പുറത്തു പോയി,80 മിനുട്ടില്‍ മൌറയുടെ ഷോട്ട് ചെക്ക് ഭദ്രമായി കയ്യിലോതുക്കുകയും ചെയ്തു.
81 മിനുട്ടില്‍ ഒസ്കരിനെ വലിച്ചു മോറിന്നോ മൂന്നാം സ്ട്രൈകറെയും ( ടോറസ്) കളത്തില്‍ ഇറക്കി , രണ്ട ഗോള്‍ വിജയം അനിവാര്യമായിരുന്ന മോരീന്നോ തന്ത്രങ്ങള്‍ മാറ്റി മാറ്റി പരീക്ഷിച്ചു കൊണ്ടിരിന്നു.അവസാന പത്തു മിനുട്ടില്‍  മൂന്നു സ്ട്രൈക്കര്‍ മാരെ വെച്ച് ആക്രമണ മൂര്‍ച്ച കൂട്ടിയ ചെല്‍സി വൈകാതെ ലക്ഷം കണ്ടു . 86 മിനുട്ടില്‍ കാഹില്‍ ബോക്സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് പ്രതിരോതത്തില്‍ തട്ടി തിരിഞ്ഞപ്പോള്‍ എറ്റോയുടെ ഷോട്ട് മൊട്ടയുടെ കാലില്‍ തട്ടി ബോക്സിനു പുറത്തേക്ക് , അവിടെ കാത്ത് നിന്നിരുന്ന അസ്പില്കൊട്ടയുടെ ഷോട്ട് പ്രതിരോതത്തില്‍ തട്ടി തിരിഞ്ഞു പോസ്റ്റിനു പുറത്തേക്ക് പോവുമ്പോള്‍ ടെംബ ബയുടെ പ്രയാസം പിടിച്ച ശ്രമം ലക്ഷ്യം കണ്ടു . മാക്സ് വെല്ലിനെ മറികടന്നു ടെംബ ബ യുടെ ശ്രമം ഗോളിയുടെ മുകളിലൂടെ വലയിലേക്ക്  ചെല്‍സി 2-0 പി എസ് ജി (അഗ്രി 3-3 ) .
ഗ്യലരികളില്‍ ആവേശത്തിന്റെ അലയൊലികള്‍കൊപ്പം  നീലയും വെള്ളയും ചേര്‍ന്ന കൊടികള്‍ പാറി പറക്കാന്‍ തുടങ്ങി, പി എസ ജി ആരാധകരുടെ കണ്ണുകളില്‍ കണ്ണുനീര്‍ പൊടിഞ്ഞു തുടങ്ങിയിരുന്നു . 90 മിനുട്ടും കടന്നു മത്സരം ഇഞ്ചുറി സമയത്തിലേക്ക്. അനുവദിച്ച നാല് മിനുട്ടിന്റെ മൂനാം മിനുട്ടില്‍ പി എസ് ജി ക്ക് അനുകൂലമായി കോര്‍ണര്‍ , അവസാന ശ്രമം എന്നാ നിലക്ക് പി എസ് ജി ഗോളി സിരിഗുയും ചെല്‍സി ബോക്സില്‍ , കോര്നെരില്‍  ബോക്സിലേക്ക് താഴ്ന്നിരങ്ങിയ പന്ത് ചെക്ക് തട്ടിയകറ്റി  തുടര്‍ന്നുള്ള ആക്രമണത്തില്‍ ബോക്സിനുള്ളില്‍ നിന്നും മര്കിനോസ് തൊടുത്ത ഗോളെന്നുറച്ച ഷോട്ട് ചെക്ക് വീണ്ടും തട്ടിയകറ്റി കോര്‍ണര്‍ വഴങ്ങി . പ്രായം തളര്‍ത്തിയിട്ടില്ല തന്നെ  എന്ന് അറിയിക്കുന്ന  മെയ് വഴക്കമായിരുന്നു ചെക്കിന്റെത് . പി എസ ജിയുടെ അവസാന ചാന്‍സ് അനുവദിച്ച നാല് മിനുട്ടും കഴിഞ്ഞുള്ള കോര്‍ണര്‍ പോസ്റ്റിലേക്ക്  പരന്ന പന്തിനെ ചെക്ക് വീണ്ടും തട്ടി ഒഴിവാക്കുന്നതോട് കൂടി റഫറിയുടെ അവസാന വിസില്‍ മുഴങ്ങി.
ചെല്‍സി 2-0 പി എസ് ജി ( അഗ്രി 3-3 ) എവേ ഗോളിന്റെ പിന്‍ ബലത്തില്‍ ചെല്‍സി ഏഴാം തവണ ചമ്പിയന്‍സ് ലീഗിന്റെ സെമിയിലേക്ക് .
-------------------------------------------------------------------------------
സെമി ഉറപ്പിച്ചു വന്ന പി എസ് ജി കളിക്കാരുടെയും ആരാധകരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.  ചെല്‍സിയുടെ ദൃഡനിശ്ചയത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ബാക്കി പത്രമായിരുന്നു ഈ വിജയം. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്നേ നപ്പോളിയോടു തോറ്റ്  സ്ടംഫോര്ദ് ബ്രിഡ്ജില്‍ പകരം വീട്ടിയ ചെല്‍സിയുടെ അതെ പോരാട്ട വീര്യം. ഇത്തവണ ചെല്‍സിക്ക് തിരിച്ചു വരാന്‍ ആവില്ല എന്നാ ലാവസ്സിയുടെ വാക്കുകള്‍ക്കുള്ള മറുപടി .  വിമര്‍ശകരുടെ  നിരന്തരമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്ന ചെല്‍സി പലപ്പോഴും പുറത്തെടുക്കുന്ന പോരാട്ട വീര്യം ആരും കാണാതെ പോകുന്നു അല്ലങ്കില്‍ കണ്ടില്ലെന്നു നടിക്കുന്നു . ആക്രമണവും പ്രത്യക്രമാനവും പ്രതിരോതവും ഓരോ ടീമിനെതിരെയും വ്യത്യസ്ത രീതിയില്‍ പ്രയോഗിക്കുന്ന ചെല്‍സിയെ കളി നിരൂപകര്‍ പലപ്പോഴും തമാശ രൂപേനെ ചിത്രീകരിക്കാറുണ്ട് .
 രണ്ടു വര്‍ഷങ്ങള്‍ക്കു മുന്നേ ബാര്സക്കെതിരെയും ബയേണിനെതിരെയും ചെല്‍സി സ്വീകരിച്ച പ്രതിരോത മാര്‍ഗം പണ്ഡിറ്റുകള്‍ "ചെല്‍സി പാര്‍ക്ക്‌ ദി ബസ് " എന്ന് പറഞ്ഞു കളിയാക്കി . ഇന്ന് മിക്ക  ടീമുകളും ഈ രീതി കൈ കൊണ്ടപ്പോള്‍ അത് പ്രതിരോധത്തിന്റെ പുത്തന്‍ ശൈലി ആയി പണ്ഡിറ്റുകള്‍ വീണ്ടും പറഞ്ഞു. കഴിഞ്ഞ വര്ഷം പ്രീമിയര്‍ ലീഗില്‍  പിറകോട്ടു പോയപ്പോള്‍ ചമ്പിയന്‍സ് ലീഗ് കളിക്കാന്‍ കഴിയില്ല എന്ന്  പറഞ്ഞു വിമര്‍ശിച്ചവര്‍ക്ക്  യൂറോപ്പ കപ്പും ഒപ്പം ചമ്പിയന്‍സ് ലീഗ്  ബര്‍ത്തും സ്വന്തമാക്കി ചെല്‍സി മറുപടി നല്‍കി .
വിമര്‍ശകരെ , നിങ്ങള്‍ വിമര്‍ശിച്ച് കൊണ്ടിരിക്കുക , ഓരോ വിമര്‍ശനങ്ങള്‍ക്ക് ശേഷവും  നിങ്ങളുട നാക്കുകള്‍ ഒളിക്കുന്ന സമയം വരും നിങ്ങളുടെ വായകള്‍ അടയുന്ന നേരം വരും .
"ഞങ്ങള്‍ക്കറിയാം ഞങ്ങള്‍ ആരാണന്നു "  പോരാട്ടവീര്യത്തിന്റെ പുത്തന്‍ അടവുകള്‍ പകര്‍ന്നു നല്‍കാന്‍ ഞങ്ങള്‍ക്ക് മോറിന്നോ എന്നാ തന്ത്ര ശാലിയുണ്ട് , അവ മൈതാനത്തില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന കളിക്കാറുണ്ട് , തുടര്‍ന്നും കാണാം പച്ച വിരിച്ച കളി തട്ടുകളില്‍ പ്രതീക്ഷകളുടെ അവസാന നമ്പ് വെട്ടം അണയും  വരെ പോരാട്ട വീര്യത്തോടെ പട വെട്ടുന്ന നീലപ്പടയെ .... കാത്തിരിക്കൂ ....
"KEEP THE BLUE FLAG FLYING HIGH"


Faiz kizhakkethil