Followers

2.11.14

വയനാടൻ യാത്ര

വീണ്ടും ഒരു വയനാടന്‍ യാത്ര
-------------------------------------------
വയനാട് , ഓരോ തവണയും മുഴുവനാക്കാതെ തിരികെ പോരാറുള്ള വയനാട്ടിലേക്ക് ഇത്തവണയും ഒന്ന് പോയി. ഇത്തവണ എല്ലാം ഓടി എത്തണം എന്ന ഞങ്ങളുടെ ആഗ്രഹം വീണ്ടും സ്വപ്നങ്ങളായി അവശേഷിക്കുകയാണ് ഉണ്ടായത്. മറ്റു ടൂറിസ്റ്റ് സ്ഥലങ്ങളില്‍ നിന്നും വിപരീതമായി ഒരു ലക്ഷ്യ സ്ഥാനത്ത് നിന്നും മറ്റൊരിടത്തേക്ക് കുറഞ്ഞത്‌ 15 km ദൂരം എങ്കിലും കാണും മാത്രമല്ല എല്ലാം വേറെ വേറെ വഴികള്‍ കൂടി ആണ്. അത് കൊണ്ട് തന്നെ എല്ലാം ഒറ്റ ദിവസം ഓടി എത്തുക എന്നത് ഒരു അതി മോഹം തന്നെയാണ്.
എന്തായാലും ഞാനും മറ്റു അഞ്ചു സുഹൃത്തുക്കളും കൂടി ഒരു 6 മണിയോട് കൂടി യാത്ര പുറപെട്ടു, വഴിയില്‍ നിന്ന് നല്ല മത്തി കറിയും ദോശയും പൊറോട്ടയും കയറ്റി വിശപ്പിന്റെ വിളിക്ക് അറുതി വരുത്തി, നേരം 8.30 നോട് കൂടി അടിവാരത്തു എത്തി, കുറച്ചു ഫ്രൂട്സും  വാങ്ങി ചുരത്തിലോട്ടു . ആദ്യ വളവു തിരിഞ്ഞപ്പോള്‍ തന്നെ ഞാന്‍ കാര്‍ സൈഡ് ആക്കി ഒതുക്കി , സൈഡ് ആക്കിയതും സംസാരത്തില്‍ മുഴുകിയിരുന്ന കൂട്ടുകാര്‍ കണ്ണുകള്‍ പുറത്തോട്ടു പായിച്ചു, നിര നിരയായി നിരത്തി വെച്ച ചില്ല് ഭരണികളില്‍ ഞങ്ങളെ നോക്കി കൊണ്ട് മാങ്ങയും ക്യാരറ്റും നെല്ലിക്കയും ബീട്രൂട്ടും പൈനാപ്പിളും അങ്ങനെ എന്തെല്ലാമോക്കെയോ . എല്ലാവരും ചാടി ഇറങ്ങി അവരവര്‍ക്ക് വേണ്ടത് എടുത്തു കഴിക്കാന്‍ തുടങ്ങി. നല്ല പാകമായ നെല്ലിക്ക സുര്‍ക്കയും ഉപ്പും പിന്നെ വയനാട്ടിലെ നല്ല കാ‍ന്താരി മുളകും ചേര്‍ത്ത ലായനിയില്‍ കിടക്കുന്നതില്‍ നിന്ന് നല്ല ഒരെണ്ണം എടുത്തു ഞാന്‍ കടിച്ചു , വായിലെ ഏതോ കോണില്‍ നിന്നും ഉറവ പൊട്ടി ഒഴുകിയപോലെ ആ രുചി ഞാന്‍ അതിനോടൊപ്പം നുണഞ്ഞു. വഴിയില്‍ നിന്ന് കഴിക്കാന്‍ രണ്ടെണ്ണം അതികം കരുതാനും മറന്നില്ല . ബാറ്ററി വാട്ടറും മറ്റും ചേര്‍ത്ത് ഉണ്ടാക്കുന്ന ഇവ നല്ലതല്ല എന്ന് നമ്മള്‍ പഠിച്ചാലും അവ കണ്ടാല്‍ വായിലൂടെ ഓടുന്ന കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ സ്ഥലമില്ലാതെ വരും എന്നതാണ് പ്രശ്നം.
ചുരം കയറി പോകുന്നിടക്ക് ഒറ്റയായും കൂട്ടമായും കുടുംബമായും നിന്നിരുന്ന കുരങ്ങുകള്‍ എന്നത്തെയും പോലെ നല്ല കാഴ്ചയായിരിന്നു . ബിസ്കറ്റും മറ്റും കുരങ്ങുകള്‍ക്ക് റോട്ടിലേക്ക് എറിഞ്ഞു കൊടുക്കുന്ന ചില കാഴ്ചകള്‍ കണ്ട് , കൊടുക്കുന്നു എങ്കില്‍ അരികിലേക്ക്  ഇട്ടു കൊടുക്കുക എന്നല്ലാതെ റോഡിലേക്ക് എറിയുമ്പോള്‍ അവ എടുക്കാനായി റോഡില്‍ കയറുമ്പോള്‍ വാഹനങ്ങള്‍ തട്ടി പലതും ചത്തു പോകുന്നു, ഒന്ന് ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന ഒന്നാണിത്.
സമയം പത്തോട് കൂടി ഞങ്ങള്‍ പൂക്കോട് തടാകത്തിനടുത്തെത്തി, പ്രവേശന ടിക്കട്റ്റ് എടുക്കുമ്പോള്‍ അവിടെ അട്ടകള്‍ ഉണ്ട് ശ്രദ്ധിക്കുക എന്ന ബോര്‍ഡ് കാണാന്‍ ഇടയായി, പിന്നീട് കുറച്ചു സമയത്തേക്ക് ഞങ്ങള്‍ അട്ടകളെ സൂഷ്മമായി നിരീക്ഷിക്കുകയായിരിന്നു, ഒരു മുന്‍കരുതലായി കാറില്‍ ഉണ്ടായിരുന്ന സിഗരറ്റ് ലാംബ് എടുക്കുകയും ചെയ്തു. വാല്‍പാറ  ട്രിപ്പില്‍ പാരയായ അട്ടകളെ ഒന്ന് സൂക്ഷിക്കാതിരിക്കുക എങ്ങെനെ ?
അവിടെ നിന്നും 3 പെടല്‍ ബോട്ടുകള്‍ എടുത്തു ഞങ്ങള്‍ തടാകത്തിലൂടെ ചുറ്റി , കാലങ്ങള്‍ എത്ര കഴിഞ്ഞാലും തടാകത്തില്‍ കൂടി വരുന്ന പായലുകള്‍ അല്ലാതെ വേറെ ഒരു മാറ്റവും എന്റെ ശ്രദ്ധയില്‍ പെട്ടില്ല , 20 മിനുറ്റ് തികച്ചു തിരികെ പോരുംബോഴേക്കും അല്പം ക്ഷീണമൊക്കെ ആയി തുടങ്ങിയിരിന്നു, തലേ ദിവസം പെയ്ത മഴയുടെ ഒരു ലക്ഷണവും ഇല്ലാതെ ജ്വലിച്ചു നില്‍ക്കുന്ന സൂര്യന്റെ ചൂട്  ചെറുതായി വന്നു തുടങ്ങിയിരിക്കുന്നു. അവിടം വിടുന്നതിനു മുന്നേ ഓരോ ഐസ്ക്രീമും അകത്താക്കി.
അടുത്ത ലക്‌ഷ്യം ബാണാസുര ഡാമോ സൂചിപ്പാറയോ ! കുളിക്കാനുള്ള മുന്‍കരുതലുകള്‍ നേരെത്തെ എടുത്തിരുന്നതിനാല്‍ സൂചിപ്പാറ പോകാം എന്ന തീരുമാനത്തില്‍ എത്തി ഞങ്ങള്‍ . സൂചിപ്പാറയിലേക്ക് എന്റെ ആദ്യത്തെ പോക്കും ആയിരിന്നു. വ്യക്തമായ ദിശ കാണിക്കുന്ന ബോര്‍ഡുകള്‍ ഇല്ലാത്തത് ശ്രദ്ധയില്‍ പെട്ടു , നിരന്തരം നിര്‍ത്തി ചോദിച്ചു പോകേണ്ട ഒരു അവസ്ഥ . ഒടുവില്‍ സൂചിപാറ വാട്ടര്‍ഫാള്‍സ് എന്ന ബോര്‍ഡ് കണ്ട് സായൂജ്യമടയാനായി. മോന്നോട്ടുള്ള റോഡിന്റെ അവസ്ഥ കണ്ടപ്പോള്‍ അരികിലായി നിര്‍ത്തിയ കാറുകള്‍ക്കിടയില്‍ ഞങ്ങള്‍ ഒരു സ്ഥലം കണ്ടെത്തി കാര്‍ പാര്‍ക്ക് ചെയ്തു. നേരെത്തെ കരുതിയിരുന്ന വസ്ത്രങ്ങള്‍ മാറി മുന്നോട്ടു നടന്നു. നടന്നു , ഞങ്ങളെ കണ്ടിട്ടാണോ എന്നറിയില്ല പിറകെ വന്നിരുന്നവരും സൈഡ് ആക്കി കൂടെ വരുന്നത് കണ്ട് . നടന്നു തുടങ്ങിയപ്പോഴാണ് ഇത്ര മുന്നേ പാര്‍ക്ക്‌ ചെയെണ്ടിയിരുന്നില്ല എന്നാ ചിന്ത വന്നു തുടങ്ങിയത് എന്നാല്‍ അപ്പോള്‍ ഞങ്ങളെ പാസ് ചെയ്തു പോയ സ്വിഫ്റ്റ് കാറിന്റെ അടി ഗട്ടറില്‍ തട്ടി ഉയര്‍ന്ന ആ സൌണ്ട് കേട്ടപ്പോള്‍ ആ ചിന്തയെ ഞാന്‍ ചന്ദ്രനിലേക്ക് പറത്തി വിട്ടു.
ഏകദേശം അര കിലോമീറ്റര്‍ നടന്നു കാണും ടിക്കറ്റ് കൌണ്ടറില്‍ എത്താന്‍. അതിനു തൊട്ടു മുന്പായി സോള്‍ ഓഫ് കേരള എന്ന് പറയുന്ന കാപ്പിയുടെയും മറ്റും വേരുകള്‍ ഉപയോഗിച്ച് കടഞ്ഞു മിനുക്കി എടുത്ത രൂപങ്ങള്‍ നിരത്തി വെച്ച കടകള്‍ കാണാം, ചില വിദേശികള്‍ അവയ്ക്ക് വിലപെശുന്നതും കാണാന്‍ ഇടയായി. ഞങ്ങളുടെ കണ്ണുകള്‍ ഉടക്കിയത് കുപ്പിയില്‍ നിറചു വെച്ച മോരില്‍ ആണ് ഓരോ ഗ്ലാസ്‌ മോരും അകത്താക്കി ഞങ്ങള്‍ വെള്ളച്ചാട്ടത്തിലേക്ക് നടന്നു . കാടിന് നടുവിലൂടെ മണ്ണ് വിരിച്ച പാതയിലൂടെ ഞങ്ങള്‍ നടന്നു. കുറച്ചു ദൂരം പിന്നിടപ്പോള്‍ കല്ലുകള്‍ വിരിച്ച പാതയായി ഏകദേശം എത്താറായി എന്ന് കരുതിയ ഞങ്ങള്‍ക്ക് തെറ്റി, വളവുകള്‍ കഴിഞ്ഞു ഞങ്ങള്‍ എത്തിയത് താഴോട്ട് ഇറങ്ങി പോകുന്ന കല്പടവുകള്‍ക്ക് മുന്നില്‍, ഇടയ്ക്കിടെ ഓരോ ഫോട്ടോകള്‍ എടുത്തു ഞങ്ങള്‍ പടവുകള്‍ ഇറങ്ങി താഴോട്ട പോയി കൊണ്ടിരിന്നു. ഇപ്പോള്‍ പാറയില്‍ തട്ടി തെറിച്ചു പോകുന്ന വെള്ളത്തിന്റെ ശബ്ദം ഞങ്ങള്‍ക്ക് കേള്‍ക്കാം. വാടിയ മുഖങ്ങളില്‍ വീണ്ടും പ്രസരിപ്പ് തെളിഞ്ഞു തുടങ്ങി , ഊട് വഴികളിലൂടെ ഞങ്ങള്‍ മുന്നോട്ടു നീങ്ങി . ദാ അവിടെ ഉച്ചിയില്‍ നിന്നും വെള്ള പാലുറവ താഴേക്കു പതിക്കുന്നു. ഞങ്ങളുടെ വേഗത കൂടി എങ്കിലും തിരക്ക് കാരണം ക്ഷമിക്കേണ്ടി വന്നു, ബീവരെജിനു മുന്നിലെ നീണ്ട ക്യൂ പോലെ വെള്ളച്ചാട്ടത്തിലേക്ക് പോകാനുള്ളവരുടെ നീണ്ട ക്യൂ, പാറകളുടെ മുകളില്‍ നിന്നും ഇറങ്ങുന്നിടത്തു ചെറിയ കൊണിയിലൂടെ ആളുകള്‍ പതിയെ ഇറങ്ങുന്നതാണ് ഈ നീണ്ട ക്യൂക് കാരണം. ഞങ്ങളുടെ ഊഴം എത്തിയപ്പോള്‍ മനസ്സിലായി ഇതത്ര എളുപ്പമല്ല എന്നത്. പല സ്റെപ്പുകളും ദ്രവിച്ചു പോയിരിക്കുന്നു. വെള്ളച്ചാട്ടത്തിനു അടിയില്‍ എത്തിയതും ഞങ്ങള്‍ നനഞ്ഞു കഴിഞ്ഞിരിന്നു. തട്ടി തെറിച്ചു വരുന്ന വെള്ളത്തുള്ളികള്‍ കൊണ്ട് പെട്ടന്ന് തന്നെ നനയും. സമയം 12 ആയി എങ്കിലും ഇപ്പോള്‍ നല്ല തണുപ്പാണ്. വെള്ളത്തിലോട്ട് കാലെടുത്തു വെച്ചതും ഒടുക്കത്തെ തണുപ്പ്. പതിയെ പതിയെ തണുപ്പ ഞങ്ങള്‍ക്കും കൂസലില്ലാതെ ആയി , പാട്ടും കൂക്കലും ആയി ഒരുപാട് പേര്‍, കോളേജ്, ഫാമിലി തുടങ്ങി പല പല ഗ്രൂപ്പുകളായി വന്ന ഒട്ടനവതി പേര്‍, തമിഴ്നാടും കര്‍ണാടകയും ഡല്‍ഹിയും ആ കൂട്ടത്തില്‍ ഉണ്ട്. അതിര്‍ വരമ്പുകള്‍ ലങ്കിച്ച്‌ പോകുന്നവരെ നോക്കുവാനായി 4 സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഉണ്ട് അവിടെ , അവരുടെ വിസിലുകള്‍ ഇടതടവില്ലാതെ ചിലച്ചു കൊണ്ടിരിക്കുന്നു. അകത്തും വെള്ളം പുറത്തും വെള്ളം ആയാല്‍ പിന്നെ എങ്ങെനെ ചിലക്കാതിരിക്കും അല്ലെ ?
വെള്ളത്തില്‍ കിടന്നു സമയം പോയതറിഞ്ഞില്ല ഇടയ്ക്കു കയ്യില്‍ വാച്ച് കെട്ടി വെള്ളത്തില്‍ ഇറങ്ങിയ ഒരാളോട് സമയം ചോദിച്ചപ്പോള്‍ 3 മണി , ഉടനെ അവിടെന്നു കയറി, തണുത്തുറഞ്ഞ വെള്ളം ഉറ്റി വീഴുന്ന കാലുകളുമായി തിരികെയുള്ള യാത്ര അതാണ്‌ സഹിക്കാന്‍ വയ്യാത്തെ  ഏകദേശം ഒരു കിലോമീറ്ററില്‍ അതികം അതില്‍ എണ്ണാന്‍ മറന്ന സ്റെപ്പുകളും , ഒടുവില്‍ കാറില്‍ എത്തി ഡ്രസ്സ്‌ മാറ്റിയപ്പോഴെക്ക് സമയം 3.40 അപ്പോഴാണ്‌ അടുത്ത വിളി വരുന്നത് വിശപ്പിന്റെ . ഉള്ള ഫ്രൂറ്സും മറ്റും അകത്താക്കി ഒരു ഹോട്ടല്‍ അന്വഷിക്കാന്‍ പുറപെട്ടു. അതിനു കൂടെ ഒരു തീരുമാനവും ഇനി അടുത്ത ഒരു ലക്ഷ്യത്തിലേക്ക് പോകാനുള്ള ടൈം ഇല്ല , ഇടക്കല്‍ ഗുഹയും ബാണാസുര ഡാമും ഇനി അടുത്ത വരവില്‍ , വൈകീട്ട് ഒരു തട്ട് കടയില്‍ നിന്ന് ദോശയും ചട്ടിണിയും കഴിച്ചു തിരികെ ചായതോട്ടത്തിനു അരികിലൂടെ പോരുമ്പോള്‍ ഇനി അടുത്ത യാത്ര എന്ന് അന്ന ചിന്തയിലായിരിന്നു ഞാന്‍ . പൂര്‍ത്തിയാകാതെ മറ്റൊരു വയനാടന്‍ യാത്ര കൂടി . 
ഫാഇസ് കിഴക്കേതില്‍

9.4.14

ഫുട്ബാൾ എഴുത്ത്


കണക്ക് തീര്‍ത്ത്‌ ചെല്‍സി 

ചാമ്പ്യന്‍സ് ലീഗ് സെമിയില്‍


 

വിമര്‍ശകരുടെ വാ അടപ്പിച്ചു നീലപ്പട ചാമ്പ്യന്‍സ് ലീഗിന്റെ സെമിയിലേക്ക് . ചെല്‍സി ആരാധകരുടെ വിശ്വാസം കാത്ത് കൊണ്ടാണ് ജോസ് മൌറിന്നോ എന്ന തന്ത്ര ശാലിയുടെ കുട്ടികള്‍ പച്ച വിരിച്ച ബ്രിഡ്ജില്‍ ഇറങ്ങിയത്‌.. .., .  പി എസ ജി ക്കെതിരെ അവരുടെ നാട്ടില്‍ നടന്ന ഒന്നാം പാതത്തില്‍ പൊരുതി കളിച്ചെങ്കിലും 3-1 എന്നാ സ്കോറിന് തോല്‍വി എറ്റു  വാങ്ങിയാണ് മടങ്ങിയത്. സെമിയില്‍ കടക്കണമെങ്കില്‍ രണ്ടു ഗോളിന്റെ വിജയം അനിവാര്യമായിരുന്ന ചെല്‍സി  ശ്രൂലെന്റെയും ഡെബ ബാ യുടെയും ഗോളില്‍ പി എസ ജിയെ 2-0 എന്നാ സ്കോറിന് തകര്‍ക്കുകയും എവേ ഗോളിന്റെ ആനുകൂല്യത്തില്‍ സെമിയില്‍ പ്രവേശിക്കുകയും ചെയ്തു.

ടോറസിന്  പകരം പരിക്ക് മാറി തിരിച്ചു വന്ന ഏറ്റുവിനെ ആക്രമണ ചുമതല എല്പിച്ചാണ് നീല പട കളത്തില്‍ ഇറങ്ങിയത്‌ . മറുഭാഗത്ത് പി എസ ജി യുടെ കുന്തമുന ഇബ്രഹമിവിച് പരിക്ക് കാരണം പുറത്തിരുത്തിയാണ് ഇറങ്ങിയത്‌.  പതിയെ തുടങ്ങിയ ചെല്‍സിയില്‍ ഓസ്കാര്‍ ഗ്രൌണ്ടിന്റെ ഇടതു സൈഡിലൂടെ നടത്തിയ മുന്നേറ്റം ബോക്സില്‍ നിന്നും എടൂവിനു കൈമാറി എറ്റൂവിന്റെ ഷൂട്ട്‌ കോര്‍ണര്‍ ആവുമ്പോള്‍ സമയം  ഒന്‍പത് മിനുറ്റ് . പതിമൂന്നാം മിനുട്ടില്‍ പി എസ ജിയുടെ ഗോളിക്കുള്ള ബാക്ക് പാസ്സിന് ഓടിയടുത്ത ഏറ്റു ഗോളിന് അടുത്തെത്തിയെങ്കിലും ഗോളിയെ ഫൌള്‍ ചെയ്തതിനു റഫറി ഫൌള്‍ വിളിച്ചു. പതിനാലാം മിനുട്ടില്‍ പി എസ ഗിയുടെ കരുത്തുറ്റ മുന്നേറ്റം ബോക്സിലേക്ക് കവനിയുടെ കാലില്‍ എത്തുന്നതിനു മുന്നേ ചെക്ക് തട്ടി അകറ്റി. കളി മുന്നോട്ടു പോയി കൊണ്ടിരിക്കെ ചെല്‍സി ആരാധകരെ ഞെട്ടിച്ചു  കൊണ്ട് മൌറിന്നോ ആദ്യ മാറ്റം വരുത്തി. പരിക്കുമായി ബുദ്ധിമുട്ടിയ ചെല്‍സി ആക്രമണത്തിന്റെ കുന്തമുന ഹസാഡിനെ  വലിച്ചു സ്കുരലിനെ കളത്തില്‍ ഇറക്കി. ഇരുപത്തി രണ്ടാം മിനുട്ടില്‍ ലുകസിന്റെ മുന്നേറ്റം പരുക്കനായി തടഞ്ഞ വില്ല്യന്‍ കളിയിലെ ആദ്യ മഞ്ഞ കാര്‍ഡു കണ്ടു. ബോക്സിനു പുറത്തു നിന്നും കാവാനി എടുത്ത ഫ്രീ കിക്ക്  പ്രതിരോത മതില്‍ ഭേതിക്കനായില്ല . ഇരുപെത്തിയെട്ടാം മിനുട്ടില്‍ ബോക്സിനു ഇടത്തെ സൈഡില്‍ നിന്നും ചെല്‍സിക്ക് അനുകൂലമായി ഫ്രീകിക്ക് . ലാംപാര്‍ഡ് എടുത്ത കിക്ക് പ്രതിരോത മതിലില്‍ തട്ടി തിരിഞ്ഞു പോസ്റ്റിലേക്ക് പോയങ്ങിലും പി എസ ജി ഗോളി മുഴു നീളെ പറന്നു തട്ടിയകറ്റി . മുപ്പതാം മിനുട്ടില്‍ ലൂയിസിന്റെ ഷോട്ട് ഗോളി കയ്യിലോതുക്കി . തൊട്ടടുത്ത നിമിഷത്തില്‍ ചെല്‍സി  നടത്തിയ ആക്രമണം പി എസ ജിയുടെ വലത്തെ മൂലയില്‍  ത്രോവില്‍ അവസാനിച്ചു . ഇവാനോവിക് ബോക്സിലേക്ക് എറിഞ്ഞു കൊടുത്ത പന്ത് ലൂയിസ് തലകൊണ്ട് പിറകിലേക്ക് മറിച്ചു  കൊടുത്ത്, കാത്ത് നിന്നിരുന്ന ശ്രൂലിന്റെ  ഞൊടിയിടെ ള്ള ഷോട്ട് പി എസ ജിയുടെ വല കുലുങ്ങുമ്പോള്‍ ഗോളി കാഴ്ചക്കാരനായി നോക്കി നില്‍കേണ്ടി വന്നു. ചാമ്പ്യന്‍സ് ലീഗില്‍ ശ്രൂലിന്റെ ആദ്യ ഗോള്‍ ആഘോഷം ഗ്യാലറിയില്‍ ആഹ്ലാദത്തിന്റെ തിരമാലകളായി. സ്കോര്‍ ചെല്‍സി 1-0 പി എസ ജി (അഗ്ഗ്രി- 2-3 )

മുപ്പത്തി മൂന്നാം മിനുട്ടില്‍ വില്ലിയനിലൂടെ തുടങ്ങിയ മുന്നേറ്റം സ്വീകരിച്ചു ബോക്സില്‍ കടന്ന ശ്രൂരല്‍  വെരട്ടിയുടെ മേല് കൊണ്ട് വീണ പെനാല്‍ടി അപ്പീല്‍ റഫറി അനുവദിച്ചില്ല. കൌന്റെര്‍ അറ്റാക്ക് നടത്തിയ പി എസ ജിയുടെ ഷൂട്ട്‌ ചെക്കിന് മുകളിലൂടെ ഗാലറിയിലേക്ക് പറന്നു .

മുപ്പത്തിയാറാം മിനുട്ടില്‍ പി എസ ജി  ബോക്സിന്റെ ഇടത്തെ മൂലയില്‍ നിന്നും ചെല്‍സിക്ക് അനുകൂലമായി വീണ്ടും ഫ്രീകിക്ക് . ലാംപാര്‍ഡ് എടുത്ത കിക്ക് പോസ്റ്റിനു മുന്നില്‍ പ്രതിരോതത്തില്‍ തട്ടി കാഹിലിന്റെ കാലിലേക്ക് പോസ്റ്റിനു തൊട്ടു മുന്നില്‍ നിന്നുള്ള കാഹിലെ ഷോട്ട് ഗാലറിയിലേക്ക് അകന്നപ്പോള്‍ ഗാലറി മൊത്തം നെടുവീര്‍പ്പുകൊണ്ട് നിശബ്ദമായി .
ആക്രമണങ്ങളും പ്രത്യാക്രമാനങ്ങളും കൊണ്ട് കളി മനോഹരമായികൊണ്ടിരിക്കുമ്പോള്‍ റഫറി ആദ്യ പകുതി അവസാനിച്ചതായി അറിയിച്ചു കൊണ്ട് വിസില്‍  ഊതി .
രണ്ടാം പകുതിയില്‍ പി എസ ജി കരുത്തു തെളിയിക്കാന്‍ ശ്രമം ആരംഭിച്ചു . 49 മിനുട്ടില്‍ നടത്തിയ മുന്നേറ്റം പെനാല്‍ടി അപ്പീല്‍ റഫറി അനുവദിച്ചില്ല , ഉടനെ നടത്തിയ പ്രത്യാക്രമണത്തില്‍ ബോക്സില്‍ നിന്നും വില്ലിയന്‍ നല്‍കിയ പാസ് സ്വീകരിച്ച സ്കുരലിന്റെ ഷോട്ട് ബാറില്‍ തട്ടി തിരിച്ചു വന്നു , ബോക്സിനു പുറത്തു നിന്നിരുന്ന ഏറ്റു ഷൂട്ട്‌ ചെയുന്നതിന് മുന്നേ പറിക്കാന്‍ അടവിലൂടെ പി എസ ജി തടഞ്ഞു . റഫറി ചെല്‍സിക് അനുകൂലമായി ഫ്രീകിക്ക് വിധിച്ചു . ബോക്സിനു തൊട്ടു പുറത്തു നിന്നും ഓസ്കാര്‍ എടുത്ത കിക്ക് പ്രതിരോതവും ഗോളിയെയും കടന്നു പോയെങ്കിലും ബാര്‍ വീണ്ടും ചെല്സിക്കെതിരായി നിന്നു .
55 മിനുട്ടില്‍ ഹറ്റൂടി നടത്തിയ മുന്നേറ്റം ഇവാനോവിക് അപകടകരമായി തടഞ്ഞു ചെറിയ വ്യത്യാസത്തിനു പെനാല്‍ടി ബോക്സിനു പുറത്തുനിന്നും ചെയ്ത ഫൌളിനു റഫറി പി എസ ജി ക്ക് ഫ്രീ കിക്കും ഇവനോവികിനു മഞ്ഞ കാര്‍ഡും നല്‍കി. ലാവസ്സി എടുത്ത മനോഹരമായ കിക്ക് അതിലും മനോഹരമായി ചെക്ക് തട്ടിയകറ്റി. ഇട വേളകളില്‍ ആക്രമണം നടത്തുന്ന പി എസ ജി  58 മിനുട്ടില്‍ കോര്‍ണറില്‍ നിന്നും കാവാനി ചെയ്ത ഹെഡ് ചെറിയ വ്യത്യാസം കൊണ്ട് പുറത്തു പോയി.
66 മിനുട്ടില്‍ മോരീന്നോ രണ്ടാം മാറ്റം വരുത്തി ആദ്യ പകുതിയില്‍ മഞ്ഞ വാങ്ങിയ ലംബര്ടിനെ വലിച്ചു ആക്രമണത്തിനായി ബാ യെ ഇറക്കി . 68 മിനുട്ടില്‍ സ്കുരലിന്റെ ഷോട്ട്  മനോഹരമായി സിരുഗു കയ്യില്‍ ഒതുക്കി .   ഒരു ഗോള്‍ കൂടി സെമിയിലേക്ക് കടക്കാന്‍ ആവശ്യമായ ചെല്‍സി നിരന്തര ആക്രമണങ്ങള്‍ നടത്തിയെങ്കിലും പി എസ ജി പ്രതിരോതവും ബാഗ്യമില്ലയ്മയും ചെല്‍സിക്ക് വിലങ്ങു തടിയായി. പതിയെ പതിയെ പി എസ ജി പ്രതിരോതത്തിലേക്ക് വലിയുന്നതാണ് കണ്ടത് .
72 മിനുട്ടില്‍ പി എസ്  ജി നടത്തിയ പ്രത്യാക്രമണത്തില്‍ ബോക്സില്‍ കയറിയ കവാനിയുടെ ഷോട്ട് നേരിയ വ്യത്യാസത്തിനു ബാറിനു മുകളിലൂടെ പറന്നകന്നു .
75 മിനുട്ടില്‍ മാക്സ് വെല്ലിന്റെയും 76 മിനുട്ടില്‍ കവാനിയുടെയും ഷോട്ട് നേരിയ വ്യത്യാസത്തിനു പുറത്തു പോയി,80 മിനുട്ടില്‍ മൌറയുടെ ഷോട്ട് ചെക്ക് ഭദ്രമായി കയ്യിലോതുക്കുകയും ചെയ്തു.
81 മിനുട്ടില്‍ ഒസ്കരിനെ വലിച്ചു മോറിന്നോ മൂന്നാം സ്ട്രൈകറെയും ( ടോറസ്) കളത്തില്‍ ഇറക്കി , രണ്ട ഗോള്‍ വിജയം അനിവാര്യമായിരുന്ന മോരീന്നോ തന്ത്രങ്ങള്‍ മാറ്റി മാറ്റി പരീക്ഷിച്ചു കൊണ്ടിരിന്നു.അവസാന പത്തു മിനുട്ടില്‍  മൂന്നു സ്ട്രൈക്കര്‍ മാരെ വെച്ച് ആക്രമണ മൂര്‍ച്ച കൂട്ടിയ ചെല്‍സി വൈകാതെ ലക്ഷം കണ്ടു . 86 മിനുട്ടില്‍ കാഹില്‍ ബോക്സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് പ്രതിരോതത്തില്‍ തട്ടി തിരിഞ്ഞപ്പോള്‍ എറ്റോയുടെ ഷോട്ട് മൊട്ടയുടെ കാലില്‍ തട്ടി ബോക്സിനു പുറത്തേക്ക് , അവിടെ കാത്ത് നിന്നിരുന്ന അസ്പില്കൊട്ടയുടെ ഷോട്ട് പ്രതിരോതത്തില്‍ തട്ടി തിരിഞ്ഞു പോസ്റ്റിനു പുറത്തേക്ക് പോവുമ്പോള്‍ ടെംബ ബയുടെ പ്രയാസം പിടിച്ച ശ്രമം ലക്ഷ്യം കണ്ടു . മാക്സ് വെല്ലിനെ മറികടന്നു ടെംബ ബ യുടെ ശ്രമം ഗോളിയുടെ മുകളിലൂടെ വലയിലേക്ക്  ചെല്‍സി 2-0 പി എസ് ജി (അഗ്രി 3-3 ) .
ഗ്യലരികളില്‍ ആവേശത്തിന്റെ അലയൊലികള്‍കൊപ്പം  നീലയും വെള്ളയും ചേര്‍ന്ന കൊടികള്‍ പാറി പറക്കാന്‍ തുടങ്ങി, പി എസ ജി ആരാധകരുടെ കണ്ണുകളില്‍ കണ്ണുനീര്‍ പൊടിഞ്ഞു തുടങ്ങിയിരുന്നു . 90 മിനുട്ടും കടന്നു മത്സരം ഇഞ്ചുറി സമയത്തിലേക്ക്. അനുവദിച്ച നാല് മിനുട്ടിന്റെ മൂനാം മിനുട്ടില്‍ പി എസ് ജി ക്ക് അനുകൂലമായി കോര്‍ണര്‍ , അവസാന ശ്രമം എന്നാ നിലക്ക് പി എസ് ജി ഗോളി സിരിഗുയും ചെല്‍സി ബോക്സില്‍ , കോര്നെരില്‍  ബോക്സിലേക്ക് താഴ്ന്നിരങ്ങിയ പന്ത് ചെക്ക് തട്ടിയകറ്റി  തുടര്‍ന്നുള്ള ആക്രമണത്തില്‍ ബോക്സിനുള്ളില്‍ നിന്നും മര്കിനോസ് തൊടുത്ത ഗോളെന്നുറച്ച ഷോട്ട് ചെക്ക് വീണ്ടും തട്ടിയകറ്റി കോര്‍ണര്‍ വഴങ്ങി . പ്രായം തളര്‍ത്തിയിട്ടില്ല തന്നെ  എന്ന് അറിയിക്കുന്ന  മെയ് വഴക്കമായിരുന്നു ചെക്കിന്റെത് . പി എസ ജിയുടെ അവസാന ചാന്‍സ് അനുവദിച്ച നാല് മിനുട്ടും കഴിഞ്ഞുള്ള കോര്‍ണര്‍ പോസ്റ്റിലേക്ക്  പരന്ന പന്തിനെ ചെക്ക് വീണ്ടും തട്ടി ഒഴിവാക്കുന്നതോട് കൂടി റഫറിയുടെ അവസാന വിസില്‍ മുഴങ്ങി.
ചെല്‍സി 2-0 പി എസ് ജി ( അഗ്രി 3-3 ) എവേ ഗോളിന്റെ പിന്‍ ബലത്തില്‍ ചെല്‍സി ഏഴാം തവണ ചമ്പിയന്‍സ് ലീഗിന്റെ സെമിയിലേക്ക് .
-------------------------------------------------------------------------------
സെമി ഉറപ്പിച്ചു വന്ന പി എസ് ജി കളിക്കാരുടെയും ആരാധകരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.  ചെല്‍സിയുടെ ദൃഡനിശ്ചയത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ബാക്കി പത്രമായിരുന്നു ഈ വിജയം. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്നേ നപ്പോളിയോടു തോറ്റ്  സ്ടംഫോര്ദ് ബ്രിഡ്ജില്‍ പകരം വീട്ടിയ ചെല്‍സിയുടെ അതെ പോരാട്ട വീര്യം. ഇത്തവണ ചെല്‍സിക്ക് തിരിച്ചു വരാന്‍ ആവില്ല എന്നാ ലാവസ്സിയുടെ വാക്കുകള്‍ക്കുള്ള മറുപടി .  വിമര്‍ശകരുടെ  നിരന്തരമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്ന ചെല്‍സി പലപ്പോഴും പുറത്തെടുക്കുന്ന പോരാട്ട വീര്യം ആരും കാണാതെ പോകുന്നു അല്ലങ്കില്‍ കണ്ടില്ലെന്നു നടിക്കുന്നു . ആക്രമണവും പ്രത്യക്രമാനവും പ്രതിരോതവും ഓരോ ടീമിനെതിരെയും വ്യത്യസ്ത രീതിയില്‍ പ്രയോഗിക്കുന്ന ചെല്‍സിയെ കളി നിരൂപകര്‍ പലപ്പോഴും തമാശ രൂപേനെ ചിത്രീകരിക്കാറുണ്ട് .
 രണ്ടു വര്‍ഷങ്ങള്‍ക്കു മുന്നേ ബാര്സക്കെതിരെയും ബയേണിനെതിരെയും ചെല്‍സി സ്വീകരിച്ച പ്രതിരോത മാര്‍ഗം പണ്ഡിറ്റുകള്‍ "ചെല്‍സി പാര്‍ക്ക്‌ ദി ബസ് " എന്ന് പറഞ്ഞു കളിയാക്കി . ഇന്ന് മിക്ക  ടീമുകളും ഈ രീതി കൈ കൊണ്ടപ്പോള്‍ അത് പ്രതിരോധത്തിന്റെ പുത്തന്‍ ശൈലി ആയി പണ്ഡിറ്റുകള്‍ വീണ്ടും പറഞ്ഞു. കഴിഞ്ഞ വര്ഷം പ്രീമിയര്‍ ലീഗില്‍  പിറകോട്ടു പോയപ്പോള്‍ ചമ്പിയന്‍സ് ലീഗ് കളിക്കാന്‍ കഴിയില്ല എന്ന്  പറഞ്ഞു വിമര്‍ശിച്ചവര്‍ക്ക്  യൂറോപ്പ കപ്പും ഒപ്പം ചമ്പിയന്‍സ് ലീഗ്  ബര്‍ത്തും സ്വന്തമാക്കി ചെല്‍സി മറുപടി നല്‍കി .
വിമര്‍ശകരെ , നിങ്ങള്‍ വിമര്‍ശിച്ച് കൊണ്ടിരിക്കുക , ഓരോ വിമര്‍ശനങ്ങള്‍ക്ക് ശേഷവും  നിങ്ങളുട നാക്കുകള്‍ ഒളിക്കുന്ന സമയം വരും നിങ്ങളുടെ വായകള്‍ അടയുന്ന നേരം വരും .
"ഞങ്ങള്‍ക്കറിയാം ഞങ്ങള്‍ ആരാണന്നു "  പോരാട്ടവീര്യത്തിന്റെ പുത്തന്‍ അടവുകള്‍ പകര്‍ന്നു നല്‍കാന്‍ ഞങ്ങള്‍ക്ക് മോറിന്നോ എന്നാ തന്ത്ര ശാലിയുണ്ട് , അവ മൈതാനത്തില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന കളിക്കാറുണ്ട് , തുടര്‍ന്നും കാണാം പച്ച വിരിച്ച കളി തട്ടുകളില്‍ പ്രതീക്ഷകളുടെ അവസാന നമ്പ് വെട്ടം അണയും  വരെ പോരാട്ട വീര്യത്തോടെ പട വെട്ടുന്ന നീലപ്പടയെ .... കാത്തിരിക്കൂ ....
"KEEP THE BLUE FLAG FLYING HIGH"


Faiz kizhakkethil 




5.2.14

ന്യൂ ജനറേഷനും സിനിമ ദൃശ്യ മാധ്യമങ്ങളും


ന്യൂ ജെനറേഷന്‍  കുട്ടികളും - സിനിമ ദ്രിശ്യ മാധ്യമങ്ങളും

അമ്മെ സംഭോഗം എന്നാല്‍ എന്താ ?
മോളുടെ ചോദ്യം കേട്ട് തരിച്ചു നില്‍ക്കുകയാണ് അമ്മ. മനസ്സിലേറ്റ കുത്ത് മുഖത്തു കാണിക്കാതെ "എന്തെ മോളിപ്പോ ചോദിച്ചേ" എന്ന് ചോദിച്ചു അടുത്തു കൂടി. അപ്പോഴാണ്‌ കാര്യങ്ങളുടെ കിടപ്പ് മനസ്സിലാകുന്നത്‌. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന കുട്ടിയുടെ ക്ലാസ്സിലെ ആണ്‍കുട്ടികള്‍ കൂടി നിന്ന് സംസാരിക്കുമ്പോഴും അടി കൂടുമ്പോഴും സാധാരണയായി "fuck" എന്ന വാക്ക് പറയുന്നത് കേള്‍ക്കാമത്രെ, !
സ്ഥിരമായി കേള്‍ക്കുന്ന വാക്കിനെ കുറിച്ച് ഉണ്ടായ ത്വരതയാണ് കുട്ടിയെ കമ്പ്യൂട്ടറിലെ ഡിക്ഷ്ണറിയില്‍ എത്തിക്കുന്നത്. അതില്‍ നിന്നും ലഭിച്ച അര്‍ത്ഥമാണ് സംഭോഗം .

സംഭോഗം എന്ന വാക്കിന്റെ അര്‍ത്ഥം അമ്മയോട് ചോദിക്കേണ്ടി വരുന്ന ഒരു കുട്ടിയുടെ സഹപാടികള്‍ ആണ് സാധാരണയായി fuck എന്ന വാക്ക് ഉപയോഗിക്കുന്നത് എന്ന യാഥാര്‍ത്ഥ്യത്തിലെക്കാണ് ഞാന്‍ നിങ്ങളെ കൊണ്ട് പോകുന്നത്. വാക്കുകളുടെ അര്‍ത്ഥങ്ങള്‍ പോലും മനസ്സിലാകിയെടുക്കാന്‍ കഴിയാത്ത പ്രായത്തില്‍ വായില്‍ വരുന്ന ന്യൂ ജെനറേഷന്‍ തെറികളുടെ മാലകള്‍.

ഇന്ന് പല കുട്ടികളുടെയും ആരാധനാ പാത്രങ്ങളായ പുതിയ തലമുറയിലെ സിനിമാ നായകന്മാര്‍ തങ്ങളുടെ പഞ്ച് ഡയലോഗുകളില്‍ പുട്ടിനു തേങ്ങ എന്നാ രീതിയിലാണ് ഈ പാശ്ചാത്യ വാക്കുകള്‍ ഉപയോഗിക്കുന്നത് .
അതിനിപ്പോ എന്താ സിനിമയെ സിനിമ എന്ന രീതിയില്‍ എടുത്താല്‍ പോരെ എന്നാണു പലരുടെയും വാദം . എന്നാല്‍ ഈ സിനിമ കാണുകയും അതിലെ കഥാപാത്രങ്ങളെ നെഞ്ചിലെറ്റുകയും ചെയ്യുന്ന ഒരു വിഭാഗം ഉണ്ട് കുരുന്നുകള്‍. അതില്‍ പെന്കുട്ടിയെന്നോ ആണ്കുട്ടിയെന്നോ വ്യത്യാസമില്ലതാനും . 
കുട്ടികളുടെ മനസ്സില്‍ അവ സ്ഥാനം പിടിക്കുന്നത്‌ വലിയ തോതില്‍ ആണ്. അപ്പോള്‍ ഇത്തരം വാക്കുകളും പ്രവണതകളും കുട്ടികളില്‍ സമൂഹത്തിനോടുള്ള പെരുമാറ്റത്തിലും കാഴ്ച്ചപാടിലും മാറ്റങ്ങള്‍ വരുത്തുന്നു.

മേല്‍ പറഞ്ഞ വാക്കുകള്‍ പോലെയുള്ളവയുടെ അര്‍ത്ഥം അറിയാതെയാണ് പലകുട്ടികളും അവ തങ്ങളുടെ സംസാരങ്ങളില്‍ കൂട്ടിച്ചേര്‍ത്തുനിര്‍ത്തുന്നത്. അതിലൂടെ അവര്‍ ഫഹദ് ഫാസിലും, ആസിഫ് അലിയും, ദുല്‍ഖര്‍ സല്മാനുമൊക്കെ ആയതായി നിര്‍വൃതിയടയുന്നു.

എല്ലാ സിനിമകളും ഇന്ന് നമ്മുടെ കുട്ടികള്‍ കാണുന്നുണ്ട്. അവയ്ക്ക് ഒരു നിയന്ത്രണം ആയിക്കൂടെ ? . നാം കണ്ടതിനു ശേഷം മതിയില്ലേ കുട്ടികള്‍ ഇവ കാണണമോ എന്ന ഒരു തീരുമാനം എടുക്കാന്‍ ? ഇനി നമ്മള്‍ കാണിച്ചില്ലന്കിലും ചിലപ്പോള്‍ അവര്‍ കണ്ടെന്നു വരാം അത് മറ്റൊരു വശം അതിലേക്കു കടക്കുന്നില്ല.

ഈ അടുത്ത ഇറങ്ങിയ 101 ചോദ്യങ്ങള്‍ എന്ന സിനിമയുണ്ട് , എത്ര പേര് കണ്ടിട്ടുണ്ട് ആ സിനിമ , അതിലെ കാര്യങ്ങള്‍ എത്ര പേര് പങ്കു വെച്ചിട്ടുണ്ട് പരസ്പരം ?. എന്നാല്‍  മങ്കി പെന്‍ എന്ന സിനിമയെ കുറിച്ച് കേട്ട് , ഞാന്‍ കണ്ടിട്ടില്ല, എങ്കിലും കേട്ടത് ആറാം ക്ലാസ്സിലെ കുട്ടി ലവ് ലെറ്റര്‍ കൊടുക്കുന്നതിനെ കുറിച്ച്. എന്നാല്‍ ഈ സിനിമ ഇന്ന് കേരളത്തില്‍ ഉള്ള ഒട്ടു മിക്ക കുട്ടികളും കണ്ടു എന്നതാണ് സത്യം. അപ്പോള്‍ 101 ചോദ്യങ്ങള്‍ പോലുള്ള  ചില നല്ല സിനിമകള്‍ വരുന്നുണ്ട് പക്ഷെ അവയില്‍ കുട്ടികളുടെ സൂപര്‍ സ്റ്റാറുകള്‍ ഉണ്ടാകില്ല കുട്ടികള്‍ക്ക് കാണാനും താല്പര്യമുണ്ടാകില്ല. സിനിമകള്‍ കാണുന്നു എങ്കില്‍ ഇത്തരം നല്ലത് കൂടി കുട്ടികളെ കാണിക്കാന്‍ ശ്രമിക്കുക.
അല്ലാതെ കുടുംബചിത്രം എന്നാ രീതിയില്‍ ഇപ്പോള്‍ വരുന്ന ചിത്രങ്ങള്‍ക്ക് കുട്ടികളെയും കൂട്ടി പോയാല്‍ അവയില്‍ വരുന്ന സീനുകള്‍ക്ക് മുന്നില്‍ കുട്ടികളെ സാക്ഷിയാകി ഇരുന്നു വിയര്‍ക്കേണ്ടി വരും . സുഹൃത്ത് സമീര്‍ യാസിന്‍ പറഞ്ഞ ഒരു അനുഭവം പങ്കുവെക്കാം "


നോട്ട്ബൂക്ക് എന്ന സിനിമ തിയ്യേറ്ററില്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍, നായികയ്ക്ക് പിരീഡ് വരുന്ന ഒരു സീന്‍ ഉണ്ട് ,ആ സമയത്ത് വിസ്പര്‍ പരസ്പരം ചോദിക്കുന്നു ,പിന്നീട് അതിനു വേണ്ടി നായകനെ പറഞ്ഞയക്കുന്നു ,,,എന്‍റെ പിറകില്‍ ഇരിക്കുന്ന ഫാമിലിയിലെ ചെറിയ കുട്ടി അമ്മയോട് ചോദിച്ചു ."അമ്മേ അതെന്താ അവര്‍ പറയുന്നേ "

അമ്മ പറഞ്ഞു ."ചീത്ത കാര്യങ്ങളാ "
കുട്ടി ."അപ്പോ അവര് ചീത്ത കുട്ട്യോളാണോ ?"
അമ്മ .അതേ
കുട്ടി പിന്നെ നായികയും കൂട്ടുകാരും വരുന്ന സീനിലോക്കെ ഉറക്കെ അമ്മയോട് പറയും "അമ്മേ ആ ചീത്ത കുട്ട്യോള് വീണ്ടും വന്നു "എന്ന്‍ ,,,,,കുട്ടിയുടെ ഈ സംസാരം തിയ്യേറ്ററില്‍ വലിയ ചിരി പടര്‍ത്തി " .
ഇത്തരം ചോദ്യങ്ങള്‍ എത്ര പേര് നേരിട്ടിട്ടുണ്ട്  !!!

നാളെ സംശയങ്ങളുടെയും ചോദ്യങ്ങളുടെയും അതിര്‍വരമ്പുകളറിയാത്ത നമ്മുടെ കുട്ടികള്‍ നമുക്ക് നേരെ തൊടുക്കുന്ന ചോദ്യങ്ങള്‍ എന്തെല്ലാമായിരിക്കുമെന്നു ആര് കണ്ടു . !!!!

ഒരമ്മക്ക് നേരിടേണ്ടി വന്ന ചോദ്യം ഞാന്‍ പങ്കു വെക്കാം , മമ്മുട്ടിയുടെ ഒരു പടം കണ്ടു മകന്‍ അമ്മയോട് "കാമരസം" എന്താണ് എന്ന് ചോദിച്ചു , ചൂളി പോയ അവര്‍ അവിടെ നിന്നും ഒഴിഞ്ഞു മാരുകയാനത്രേ ചെയ്തത്. പക്ഷെ അങ്ങനെ ചെയ്യരുത്. കുട്ടികളുടെ സംശയങ്ങള്‍ക്ക് തക്കതായ ഉത്തരം ലഭിച്ചില്ലങ്കില്‍ അവര്‍ അതും തേടി പോകും അത് ചിലപ്പോള്‍ ഉത്തരങ്ങള്‍ക്കു പകരം യാഥാര്‍ഥ്യങ്ങളായി നേരിടേണ്ടി വരും. ഒരു ഉദാഹരണം പറയാം പീഡനത്തെ കുറിച്ച് ചോദിച്ച മൂന്നാം ക്ലാസ്സുകാരിയെ അമ്മ വഴക്ക് പറഞ്ഞു ഓടിച്ചു, കുട്ടിയുടെ മനസ്സില്‍ ചോദ്യം വീണ്ടും കിടന്നു കളിക്കുന്നു. എന്തും അറിയനമെന്നുള്ള കുട്ടികളുടെ ആവേശം അടുത്ത വീട്ടിലെ മധ്യവയസ്കനില്‍ എത്തുന്നു . പറഞ്ഞു കൊടുക്കുന്നതിനു പുറമേ കാണിച്ചു തന്നു മനസ്സിലാക്കി തരാം എന്നും പറഞ്ഞു കുട്ടിയെ പ്രലോബിച്ചു കൊണ്ട് പോയി ഉപയോകിക്കുന്നു  . ഇത് നമ്മുടെ നാട്ടില്‍ നടക്കുന്നതാണ് അപ്പോള്‍ അത്തരം ഒരവസ്ഥ നമ്മുടെ കുട്ടികള്‍ക്കും പിറകെ തന്നെ ഉണ്ട് . ചോദ്യങ്ങളുമായി വരുന്ന കുട്ടികളെ വഴക്ക് പറഞ്ഞു  ആട്ടി ഓടിക്കുന്നതിനു മുന്നേ ഒരു നിമിഷം ആലോചിച്ചു അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യ പെടുത്തി കൊടുക്കുക . പ്രത്യേകിച്ചും നമ്മുടെ അമ്മമാരാണ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്. രക്ഷിതാക്കള്‍ കുട്ടികളുടെ ഉത്തരപെട്ടികളായിരിക്കണം .

പിന്നെ മനോജ്‌ തേജസ്‌ എന്ന സുഹൃത്ത് പറഞ്ഞപോലെ
"സാങ്കേതികവിദ്യ വളരുമ്പോള്‍ നാളെ കുട്ടികള്‍ നമ്മളോടുള്ള ചോദ്യങ്ങള്‍ തന്നെ അവസാനിപ്പിക്കും... എന്തിനും ഏതിനും വിരല്‍ത്തുമ്പില്‍ ഉത്തരം തേടുമ്പോള്‍ അവനു യന്ത്രം എന്ത് സന്മാര്‍ഗ്ഗ ബുദ്ധി ഉപദേശി ക്കുമോ ആവോ ..?"
ശരിയാണ് നാളെ അത്തരം ഒരു അവസ്ഥയിലേക്ക് ചെന്ന് പെടാം എങ്കിലും വ്യക്തമായ ഉത്തരങ്ങള്‍ക്കു തന്റെ അച്ഛനും അമ്മയും ഉണ്ടാകുമെങ്കില്‍ ഒരു പരുതി  വരെ കുട്ടികള്‍ മറ്റു ഉറവിടം തേടി പോകില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.  

സൈനു കരിപ്പൂര്‍ പറഞ്ഞ വാക്കുകള്‍ ഞാന്‍ ഇവിടെ ചേര്‍ക്കാം "
സിനിമയിൽ ഹെൽമറ്റിട്ടെ ബൈക്ക്‌ ഓട്ടാവൂ എന്നു നമ്മുടെ ആർ ടി.എ.എന്തു കൊണ്ടു പറഞ്ഞു?
മദ്യം കഴിക്കുന്ന വേളകളിൽ മുന്നറിയിപ്പു കൊടുക്കാൻ എന്തിനു സെൻസർ ബോർഡ്‌ തീരുമാനം കൈ കൊണ്ടു?.ഇതിൽ നിന്നെല്ലാം സമൂഹത്തിൽ എന്തൊ മോശമായ പ്രവണത ഉടലെടുക്കും എന്നതു കൊണ്ടല്ലേ .. ഈ പറഞ്ഞതിനേക്കാളെല്ലാം മോശവും പറയാൻ പാടില്ലാത്തതുമായ അൺ പാർലമന്റ്‌ വാക്കുകൾ ഒരു വിധമെല്ലാ പടങ്ങളിലും കേൾക്കുന്നു.
ഇതിനു സെൻസർ ബോർഡിനു എന്തെങ്കിലും പരിഹാരം കണ്ടെത്താനാവുമോ?
അതിനേക്കാൾ മോശമായ ആഭാസത്തരങ്ങളാണു കോമഡി എന്ന പേരിൽ ചാനലായ ചാനലുകളിൽ കുടുംബങ്ങൾ ദിനേന കണ്ടുകൊണ്ടിരിക്കുന്നത്‌."

കോമഡി ആയാലും ട്രാജഡി ആയാലും തെറി വാക്കുകള്‍ക്കും മറ്റും യാതൊരു കുറവും ഉണ്ടാകില്ല .

നാസര്‍ രാമപുരം ചൂണ്ടി കാടിയ ഒരു കാര്യം പറയാം "
ഇടുക്കി ഗോള്‍ഡ്‌ എന്നാ സിനിമ കണ്ടു.കഞ്ചാവിനു പുതിയ ഒരു മാര്‍ക്കെറ്റിംഗ് തന്ത്രം..ഇതുപോലെ ഒരുപാടു സിനിമകള്‍ നാട്ടില്‍ തിന്മകള്‍ പടര്‍ത്തുന്നു.മുന്പ് പല നല്ല കാര്യങ്ങളും ജനങ്ങളെ അറിയിക്കുന്നതിനു വേണ്ടി ഉപയോഗിച്ചിരുന്ന ഒരു നല്ല മാധ്യമം ആയിരുന്നു സിനിമ.ഇന്ന് അതെല്ലാം മാറി."
സത്യമല്ലേ അദ്ദേഹം പറഞ്ഞത് ഒന്ന് ആലോചിച്ചു നോക്കൂ ...


ഇനി മറ്റൊരു കാര്യത്തിലേക്ക് കടക്കാം
സിനിമകളേക്കാള്‍ അപകടകാരികളാണ് അഞ്ചു മിനുട്ട് മാത്രം നീളുന്ന ആല്‍ബങ്ങള്‍ . പ്രത്യേകിച്ച് മാപ്പിള ആല്‍ബം എന്ന ലേബലില്‍ വരുന്നവ. അഞ്ചു മിനുട്ടില്‍ കാഴ്ച്ചയില്‍ നിന്ന് തുടങ്ങി പിണക്കവും ഇണക്കവും പ്രണയവും എന്തിനു ലൈംഗിക ബന്ധങ്ങളില്‍ കൂടി പോലും കടന്നു പോകുന്നു ഇവ . പിന്നെ കാര്‍ട്ടൂണുകള്‍, ഇന്ന് നമ്മുടെ നാട്ടില്‍ കണ്ടു വരുന്ന മറ്റൊന്നാണ് കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ വെച്ച് കൊടുത്ത് കൊണ്ട് ഒരിടത്ത് ഒതുക്കി ഇരുത്തുന്നത്‌. കാര്‍ട്ടൂണ്‍ സ്ഥിരമായി കാണുന്ന കുട്ടികളുടെ മാനസിക വളര്‍ച്ചയെ പറ്റിയൊക്കെ ഒരുപാട് പറയാനുണ്ട് അത് നമുക്ക് പിന്നീട് ആവാം . പോഗോ , കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് , കൊച്ചു ടി വി തുടങ്ങിയ കാര്‍ട്ടൂണ്‍ ചാനലുകളിലെ വല്ല കാര്‍ത്ടൂനും കാണാന്‍ ശ്രമിച്ചിട്ടുണ്ടോ ? അതായത് പുതിയ കാര്‍ട്ടൂണുകള്‍ അവയും സിനിമകില്‍ നിന്ന് വ്യത്യാസമില്ല . പ്രണയവും പീഡനങ്ങളും അവയിലും നടക്കുന്നു. ഫ്രഞ്ച് കിസ്സും തലോടലുകളും നടക്കുന്നു ഇവക്കു മുന്നിലെക്കാന് നമ്മുടെ കുട്ടികളെ അമ്മമ്മാര്‍ വെച്ച് കൊടുക്കുന്നത് എന്നാ സത്യം എത്ര പേര്‍ മനസ്സിലാക്കിയിട്ടുണ്ട് ?  കമ്പുട്ടറില്‍ നിന്നും  സൂക്ഷിക്കുന്ന പോലെ തന്നെ ടി വി യില്‍ നിന്നും കുട്ടികളെ സൂക്ഷിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.
ന്യൂ ജെനറേഷന്‍ സിനിമകള്‍ എന്നാ ലേബലോടെ ഇനിയും സിനിമകള്‍ വരാം പഞ്ച് ഡയലോഗുകള്‍ക്കിടയില്‍ തേങ്ങകള്‍ ഇനിയും ഇടാം ,
പക്ഷെ ഇവിടെ നമുക്ക് എന്ത് ചെയ്യാനാകും ? ... എന്ന് പറഞ്ഞു ഒഴിയാതെ കഴിയുന്നത് ചെയാം. ചില നിര്‍ദേശങ്ങള്‍ വെക്കാം . വീടുകളില്‍ വെച്ചിട്ടുള്ള ടി വി കളില്‍ വരുന്ന സിനിമകള്‍ ആയാല്‍ പോലും അവ കുട്ടികള്‍ ഒറ്റക്കിരിന്നു കാണാനുള്ള അവസരങ്ങള്‍ ഉണ്ടാകരുത്.
കഴിയുന്ന അത്ര ശ്രടിക്കുക പക്ഷെ അത് അവര്‍ക്ക് ആലോസരപെടുന്ന രീതിയില്‍ ആവരുത് . എങ്ങെനെ എന്നാല്‍ നമ്മള്‍ ഇരിന്നു കാണുകയും കുട്ടികള്‍ വന്നു കാണുമ്പോള്‍ എഴുന്നേറ്റു പോകാന്‍ പരയുകയുമല്ല ചെയേണ്ടത് , അവ നല്ലതല്ല എന്ന് കുട്ടികളെ ബോധ്യപെടുത്തി നമ്മള്‍ കൂടി അത് ഒഴിവാക്കുകയാണ് ചെയേണ്ടത്,

ചര്‍ച്ചകളില്‍ സമി ശ്രീകുമാര്‍ പറഞ്ഞ ഒരു കാര്യം ചിരിക്കാനുന്ടെങ്കിലും ചിന്തിക്കാനേറയുണ്ട്  "
മാതാ പിതാ ഗുരു ദൈവം ...ഇതായിരുന്നു നമ്മുടെ ആപ്ത വാക്യം ..ഇന്നത് മാറി " മാതാ പിതാ ഗൂഗിള്‍ ദൈവം " ആയി . കലികാലെ ഓപ്പോസിറ്റ് ബുദ്ധി .......കെമിസ്ട്രിയും ...ഫിസിക്ക്സും ..നമ്മള്‍ നല്ല പോലെ പഠിച്ചു ...പഠിച്ചു കൊണ്ടിരിക്കുന്നു ..മാനുഷിക മൂല്യങ്ങളെ കുറിച്ച് പഠിക്കാന്‍ മറന്നു . ഇനി ഒരു തിരിച്ചു പോക്ക് അസാദ്യം ...............

അതെ ഒരു തിരിച്ചു പോക്ക് അസാദ്യം തന്നെ , നാമല്ലാവരും മനസിലാക്കിയ സത്യം , എങ്കിലും ശ്രമിച്ചു കൊണ്ടിരിക്കാം നമ്മുടെ വീടുകളില്‍ നിന്നും തന്നെയാവണം അവയ്ക്ക് തുടക്കമിടേണ്ടത് . 

4.2.14

ഫുട്ബാൾ എഴുത്ത്


കാത്ത് കാത്തിരുന്ന മത്സരത്തില്‍ ചെല്‍സിക്ക് ജയം

സീസണിലെ മികച്ച പോരാട്ടം എന്ന് വിശേഷിപ്പിചിരിന്ന മാഞ്ചസ്റ്റര്‍സിറ്റി ചെല്‍സി മത്സരം കഴിഞ്ഞപ്പോള്‍ അന്തിമ വിജയം ചെല്സിക്കൊപ്പം . ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ചെല്‍സി വിംഗ് ബാക്ക് ഇവാനോവിക് നേടിയ ഉജ്വല ഗോളിലൂടെയാണ് സിറ്റിയെ മലര്ത്തിയടിച്ചത്.
ഫുട്ട്ബാള്‍ പ്രേമികളും , പണ്ഡിതന്‍മാരും മത്സരത്തിനു മുന്നേ സിറ്റി ക്കായിരിന്നു മുന്‍‌തൂക്കം നല്കിയിരിന്നത്. എന്നാല്‍ പരിശീലനത്തില്‍ അഗ്രഗണ്യനായ ജോസ് മൌരീന്നോ എന്ന കൊച്ചിന് കീഴില്‍ വമ്പന്‍ മത്സരങ്ങള്‍ ജയിക്കാനുള്ള ആര്‍ജ്ജവം ഒരിക്കല്‍ കൂടി ചെല്‍സി ലോകത്തിനു കാണിച്ചു കൊടുത്ത്.
ഇത്തിഹാദില്‍ തിങ്ങി നിറഞ്ഞ നാല്‍പ്പത്തി എഴായിരത്തില്‍ പരം വരുന്ന കാണികള്‍ക്ക് മുന്നില്‍ കളി തുടങ്ങിയത് സിറ്റി ആയിരിന്നു . പത്തൊമ്പതാം സെക്കണ്ടില്‍ തന്നെ ചെല്‍സി ഗോള്‍ മുഖത്തേക്ക് കുതിച്ച പന്ത് കീപ്പര്‍ ചെക്ക് വിഫലമാക്കി കൊണ്ടാണ് കളിക്ക് ചൂട് വെച്ചത്. മൂന്നാം മിനുട്ടില്‍ ടുറെയുടെ പാസ് സ്വീകരിച്ചു ബോക്സില്‍ കയറിയ നിഗ്രിടോയുടെ ഷൂട്ട്‌ ലക്‌ഷ്യം കാണാതെ പുറത്തേക്ക് പോയി. കുറിയ പാസ്സുകലുമായി കളിച്ച ചെല്‍സി ആദ്യ നീക്കം നടത്തുന്നത് എട്ടാം മിനുട്ടില്‍ ആണ് . പ്രതിരോതത്തിനിടയിലൂടെ കടക്കാന്‍ ശ്രമിച്ച വില്ലിയനെ തടുക്കാനുള്ള പ്രതിരോതത്തിന്റെ ശ്രമം പാളി . കൂട്ടിയിടിച്ചു വീണ സിറ്റി കളിക്കാരെ വകഞ്ഞു പോസ്റ്റില്‍ കാത്ത് നിന്നിരുന്ന ഏറ്റു റാമിറാസ് എന്നിവര്‍ക്ക് കൊടുക്കാന്‍ ശ്രമിച്ചന്കിലും കമ്പനി കോര്‍ണര്‍  വഴങ്ങി ബോള്‍ ഒഴിവാക്കി. പതിനഞ്ചാം മിനുട്ടില്‍ യായ ടുറെയുടെ കിക്ക് ബാറില്‍ ഉരുമി  പുറത്തേക്ക് പോയി. ഗാലറിയില്‍ സിറ്റി ഫാന്‍സിന്റെ ആരവങ്ങള്‍ക്കു ശക്ത്തി ഏറി കൊണ്ടിരിന്നു. വൈകാതെ പതിനെട്ടാം മിനുട്ടില്‍ സില്വക്ക് ലഭിച്ച നല്ല അവസരം മുതലാക്കാന്‍ കഴിഞ്ഞില്ല .
പതിയെ കളിയിലേക്ക് തിരിച്ചു വന്ന ചെല്‍സി അടുത്ത അവസരം ഉണ്ടാക്കുന്നത്‌ ഇരുപത്തി ഏഴാം മിനുട്ടിലാണ്. വില്ലിയന്റെ നീക്കത്തിനൊടുവില്‍ ബോക്സില്‍ വെച്ച് റാമിറസിന് നല്‍കിയ പന്ത് രമിരാസ് പായിച്ച  വിരസമായ ഷൂട്ട്‌ സിറ്റി ഗോളി ഹാര്‍ട്ട് തട്ടി ഒഴിവാക്കി. റീ ബൌണ്ട് ബൈസിക്കള്‍ കിക്കിലൂടെ ജീവന്‍ നല്‍കാന്‍ ശ്രമിച്ച വില്ലിയന്റെ ശ്രമവും പാളി ബോള്‍ ഗാലറിയില്‍. 
മുപ്പത്തി രണ്ടാം മിനുട്ടില്‍ ഹസാര്ടിന്റെ നീക്കത്തിനൊടുവില്‍ പന്ത് രമിരസിനും അവിടന്ന് ഇവനോവികിലും എത്തി . ബോക്സിലേക്ക് കടന്ന ഹാസാര്ടിനു നീക്കി കൊടുത്ത പന്ത് ഒഴിഞ്ഞു നിന്നിരിന്ന രമിരസിലേക്ക് , റാമിയുടെ ഷോട്ട് കമ്പനി തട്ടിയകറ്റിയിട്ടത് ഇവനോവിക്കിന്റെ കാലിലേക്ക് , ബോക്സിനു പുറത്തു നിന്നിരുന്ന ഇവനോവിക്കിന്റെ ഇടങ്കാലന്‍ ഷോട്ട് പ്രതിരോതത്തിനിടയിലൂടെ ഗോളിയെയും കടന്നു വല കുലുക്കി . സിറ്റി 0 - 1 ചെല്‍സി
പിന്നീട് ചെല്‍സിയും ഹസാര്‍ഡും കാലം നിറയുന്നതാണ് കണ്ടത്. മികിച്ച മുന്നേറ്റങ്ങള്‍ കൊണ്ട് നിരന്തരം സിറ്റി പ്രതിരോതത്തിനു തല വേദന ശ്രിഷ്ട്ടിച്ച ഹസാര്ടിനെ മെരുക്കാന്‍ പലപ്പോഴും സിറ്റി പരുക്കന്‍ അടവുകള്‍ കൈകൊണ്ടു . സിറ്റി നിരയില്‍ ടെമിശ്ലെസും കൊലരോവും മഞ്ഞ കരടു കണ്ടു . പരുക്കന്‍ കളികള്‍ക്ക് ഇവനോവികും മറ്റിക്കും  ചെല്‍സി നിരയിലും ബുക്ക്‌ ചെയപെട്ടു . നാല്പത്തി മൂന്നാം മിനുട്ടില്‍ ഹസാര്ടിന്റെ മനോഹരമായ മറ്റൊരു നീക്കം കണ്ടു. ലൂയിസ് നല്‍കിയ ബോളുമായി ഗ്രൌണ്ടിന്റെ ഇടത്തെ സൈഡിലൂടെ ബോക്സിലേക്ക് കടന്നു ഹസാര്‍ഡ്‌ നല്‍കിയ പാസ്‌ വാങ്ങാന്‍ പോസ്റ്റിനു മുന്നില്‍ ആളുണ്ടായിരുന്നില്ല, എന്നാല്‍ കുതിച്ചെത്തിയ ഏറ്റു ന്റെ  ഷോട്ട് പോസ്റ്റില്‍ തട്ടി തെറിക്കുമെന്ന്  പ്രതീക്ഷിച്ചില്ല.
വൈകാതെ മത്സരത്തിന്റെ ആദ്യ പകുതി അവസാനിപ്പിച്ചു കൊണ്ട് റഫറി വിസില്‍ ഊതി.   
കരുത്താര്‍ജിച്ചു വന്ന സിറ്റി ഗോള്‍ മടക്കാന്‍ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിന്നു . അന്‍പതാം മിനുട്ടില്‍ ബോക്സില്‍ നിന്നും യായ ടുറെ തൊടുത്ത ഷോട്ട് പോസ്ടിനരികിലൂടെയാണ് പുറത്തു പോയത് . ചെല്‍സി നിരയില്‍ ഹസാര്‍ഡ്‌ നിരന്തരം ബാല്ലുമായി കുതിച്ചു കൊണ്ടിരിന്നു. മിക്കപ്പോഴും അവ ഫൌളിലൂടെയാണ് സിറ്റി തടഞ്ഞു നിര്‍ത്തിയത്, അന്‍പത്തി രണ്ടാം മിനുട്ടില്‍ വീലിയനില് നിന്നും സ്വീകരിച്ചു മാറ്റിക് തൊടുത്ത വോളി പോസ്റ്റില്‍ തട്ടിയാണ് പുറത്തു പോയത് .
അറുപത്തി ഏഴാം മിനുട്ടില്‍ സിടിയുടെ ശ്രമം ചെല്‍സി ഗോള്‍ പോസ്റ്റില്‍ അങ്കലാപ്പ് ശ്രിഷ്ട്ടിചെങ്കിലും പ്രതിരോതത്തില്‍ പാറ പോലെ ഉറച്ചു നിന്ന കാഹില്‍ മനോഹരമായി അവ രക്ഷപെടുത്തി. എഴുപത്തി മൂന്നാം മിനുട്ടില്‍ ബോസിന് അടുത്തു നിന്നും സിറ്റിക്ക്  ഫ്രീകിക്ക് ലഭിച്ചു. സില്‍വയുടെ മനോഹരമായ കിക്ക് അസാമാന്യ മേയ് വഴക്കത്തോടെയാണ് ചെക്ക് രക്ഷപെടുത്തിയത്. പ്രായം തളര്‍ത്തിയിട്ടില്ല എന്ന് ചെക്ക് ഒരിക്കല്‍ കൂടി പറയാതെ പറഞ്ഞു . എഴുപത്തി അഞ്ചാം മിനുട്ടില്‍ സിറ്റിയുടെ അടുത്ത ആക്രമണവും ലക്‌ഷ്യം കാണാതെ പുറത്തു പോയി . ബോക്സിലേക്ക് മറിച്ചു നല്‍കിയ ബോള്‍ സില്‍വയുടെ ഷോട്ട് ലക്‌ഷ്യം തെറ്റി. അതിനിടയില്‍ വില്ലിയന്‍ എടുത്ത കോര്‍ണറില്‍ കാഹിലിന്റെ ഹെഡ് പോസ്റ്റില്‍ തട്ടി തെറിച്ചു , മത്സരത്തില്‍ മൂന്നാം തവണയായിരിന്നു പോസ്റ്റ്‌ വില്ലനായത്. എണ്‍പത്തി മൂന്നാം മിനുട്ടില്‍ ചെല്‍സി കളിയിലെ ആദ്യ സബ് ഇറക്കി . എറ്റോക്ക് പകരം ഓസ്കാര്‍ . തൊണ്ണൂറാം  മിനുട്ട് വരെ ചെല്‍സി ബോള്‍ കൈവശം വെക്കാന്‍ ശ്രമിച്ചു. അക്രമങ്ങള്‍ക്ക് ശ്രമിക്കാതെ കുറിയ പാസ്സുകല്കൊണ്ട് കളം  നിറഞ്ഞു .ഹസാര്‍ഡ്‌ സിറ്റി ഗോള്‍ മുകത്തിനു പുറത്തു പന്ത് കൊണ്ട് ചിത്രം വരച്ചു. മൂന്നു മിനുട്ട് അതിക ടൈം അനുവദിച്ചപ്പോള്‍ സിറ്റി അവസാന വട്ട ശ്രമത്തിലേക്ക് കടന്നു.ആവനാഴിയിലെ അവസാന അസ്ത്രങ്ങളും എടുത്തു തൊടുത്തു. തൊണ്ണൂറ്റി ഒന്നാം മിനുട്ടില്‍ വന്ന ആക്രമണം കാഹില്‍ കോര്‍ണര്‍ വഴങ്ങി. സിറ്റിയുടെ ആക്രമണ ത്വരതയില്‍ പിഴവുണ്ടാക്കാനായി മൌറിന്നോ രണ്ടാം  മാറ്റം  നടത്തി . വില്ലിയനു പകരം മൈകളിനെ ഇറക്കി . കളം  വിടാന്‍ വൈകിച്ച   വില്ലിയന്‍ മഞ്ഞ വാങ്ങിയാണ് പോയത്.  തൊണ്ണൂറ്റി മൂന്നാം മിനുട്ടില്‍ ജോവേട്ടിക്കിന്റെ കിടിലന്‍  ഷോട്ട് മികച്ച ഫോമിലുള്ള ചെക്ക് മനോഹരമായി  രക്ഷപെടുത്തി കോര്‍ണര്‍ വഴങ്ങി . തൊണ്ണൂറ്റി നാലാം മിനുട്ടിലേക്ക് കളി നീണ്ടപ്പോള്‍ ചെല്‍സി വിജയകരമായ അടുത്ത സബ് നടത്തി . ഹസാര്ടിനു പകരം ബാ കളത്തിലേക്ക്.  കോര്‍ണരും തുടര്‍ന്നും ചെല്‍സി ഗോള്‍ മുകത്തെക്ക് പന്തുകള്‍ പായിച്ചെങ്കിലും ഉറച്ച പ്രതിരോതത്തില്‍ വിള്ളലുകള്‍ കണ്ടെത്താന്‍ സിറ്റിക്ക് കഴിഞ്ഞില്ല . കളത്തില്‍ കൊച്ചു വിലങ്ങിടപെട്ട സെകൊയുടെ അവസാന ശ്രമം മനസ്സുപോലെ ലക്ഷ്യഭോതമില്ലാതെ പുറത്തേക്ക് പോയി.
ഒടുവില്‍ തൊണ്ണൂറ്റി നാലാം മിനുട്ടില്‍ ഫൈനല്‍ വിസില്‍ മുഴുങ്ങുമ്പോള്‍ ആവേശ മത്സരത്തില്‍ ചെല്‍സിക്ക് ഒരു ഗോള്‍ ജയവും വിലപെട്ട മൂന്നു പൊയന്റും , ഇതോടെ പോയിന്റ്‌ നിലയില്‍  സിറ്റിക്കൊപ്പം  തിരിച്ചെത്താനും ചെല്സിക്കായി .

പോസ്റ്റിനു കീഴെ ചെക്കും പ്രതിരോതത്തില്‍ ഇവനോവികും ടെറിയും കാഹിലും അസ്പിയും പാറപോലെ ഉറച്ചു നിന്നപ്പോള്‍ മറ്റു ടീമുകള്‍ക്കെതിരെ ഗോളുകല്‍കൊണ്ട്  ആറാട്ട്‌ നടത്തുന്ന സിറ്റി ചിത്രത്തിലെ ഇല്ലാതായി . സിറ്റിയുടെ ഗോളുകള്‍ക്ക് പിന്നില്‍ ചരട് വലിക്കുന്ന ടുറെയെയും സില്വയെയും മാറ്റിക്കും ലൂയിസും പൂട്ടി. സിറ്റി പ്രതിരോതത്തില്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തി ഹസര്‍ഡും രമിയും വില്ലിയനും കളം  നിറഞ്ഞു, അവര്‍ക്ക് മികച്ച പിന്തുണയായി ഏറ്റുവും കൂടിയായപ്പോള്‍ ചെല്‍സി തങ്ങളുടെ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു.
എതിരാളികളെ അറിഞ്ഞു കളി മാറ്റുന്നവനാണ് മൌറിന്നോ അത് കൊണ്ട് തന്നെയാണ് അദ്ദേഹം "സ്പെഷല്‍ വണ്‍" എന്നരിയപെടുന്നതും. പ്രതീക്ഷിക്കാത്ത ചില തീരുമാനങ്ങലായിരിക്കും മോരിന്നോയുടെത് പക്ഷെ അത് ടീമിന് ഗുണം ചെയാതിരിക്കുന്ന അവസരങ്ങള്‍ വളരെ കുറവാണ്.
എന്തായാലും ഈ വിജയത്തോടെ കളിക്കാര്‍ക്കും ചെല്സിയയെ നെഞ്ചില്‍ഏറ്റുന്ന ആരാധകര്‍ക്കും വലിയൊരു ആവേശം തന്നെയാണ് നല്‍കിയിരിക്കുന്നത്.
ഇനി കാത്തിരിക്കാം സീസണ്‍ അവസാനിക്കുന്ന വരെ കടുത്ത പോരാട്ടങ്ങള്‍ക്കിടയില്‍ നിന്ന് ഫിനിക്സ് പക്ഷിയെ പോലെ ഉയര്‍ന്നു പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിടുന്നത് കാണാന്‍ .

ഫാഇസ് കിഴക്കേതില്‍